മക്രോയ്ക്ക് ഇടതു പാർട്ടികളുടെ ‘ഷോക്ക് ട്രീറ്റ്മെന്റ്’; പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായി
Mail This Article
പാരിസ് ∙ ഫ്രാൻസിൽ തിരഞ്ഞെടുപ്പു വിജയത്തെ തുടർന്ന് രണ്ടാംവട്ടം പ്രസിഡന്റായ ഇമ്മാനുവൽ മക്രോയ്ക്ക് രണ്ടാം ഘട്ട പാർലമെന്ററി തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി. പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായതോടെ ഫ്രഞ്ച് ദേശീയ അസംബ്ലിയുടെ നിയന്ത്രണം മക്രോയ്ക്ക് നഷ്ടമായി. 577 അംഗങ്ങളുള്ള ഫ്രഞ്ച് അസംബ്ലിയിൽ കേവലഭൂരിപക്ഷത്തിന് 289 സീറ്റുകൾ വേണം. ഴാങ് ലക് മെലൻകോണിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ഇടതു ക്യാംപാണ് വിജയം നേടിയത്. മെലൻകോണിന്റെ നേതൃത്വത്തിലുള്ള സഖ്യം 140 മുതൽ 200 സീറ്റുകൾ നേടിയേക്കും. വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് രണ്ടുമാസത്തിനു ശേഷമാണ് അപ്രതീക്ഷിത തിരിച്ചടി.
മക്രോയുടെ സെൻട്രിസ്റ്റ് പാർട്ടി നയിക്കുന്ന സഖ്യം 260 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മറ്റു പാർട്ടികളുമായി സഖ്യം രൂപീകരിക്കാൻ സാധിച്ചില്ലെങ്കിൽ അധികാരം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായേക്കാം. ഇമ്മാനുവൽ മക്രോയ്ക്കെതിരായ വിശാല സഖ്യത്തിൽ ഇടതു പാർട്ടികളും ചേർന്നതോടെയാണ് മക്രോയ്ക്ക് ഭൂരിപക്ഷം നഷ്ടമായത്. സോഷ്യലിസ്റ്റ് പാർട്ടി, ഗ്രീൻസ്, ഴാങ് ലക് മെലൻകോണിന്റെ തീവ്ര ഇടതുപക്ഷ ഫ്രാൻസ് അൺബൗഡ് പാർട്ടി എന്നിവയ്ക്കൊപ്പം കമ്യുണിസ്റ്റ് പാർട്ടിയും അണിനിരന്നിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മെലൻകോൺ മൂന്നാമതെത്തിയിരുന്നു. പ്രസിഡന്റ് മക്രോയുടെ സെൻട്രിസ്റ്റ് പാർട്ടി മിതവാദി പാർട്ടികളുമായി ചേർന്ന് എൻസെംബിൾ എന്ന സഖ്യമുണ്ടാക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
English Summary: French President Loses Parliament Majority In Stunning Setback