ADVERTISEMENT

തിരുവനന്തപുരം ∙ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ രോഗിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകാൻ കാരണം സംവിധാനത്തിന്റെ പിഴവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). അതിനു വകുപ്പ് മേധാവികളെ ബലിയാടാക്കിയെന്നും, മേധാവികളെ സസ്പെൻഡ് ചെയ്ത നടപടി പ്രതിഷേധാർഹമെന്നും ഐഎംഎ കുറ്റപ്പെടുത്തി. മതിയായ അന്വേഷണം നടത്താതെയാണ് മേധാവിമാർക്കെതിരെ നടപടിയെടുത്തതെന്നും ഐഎംഎ ആരോപിച്ചു.

അതേസമയം, ഐഎംഎയുടെ നിലപാട് തള്ളിയ ആരോഗ്യമന്ത്രി വീണാ ജോർജ്, ഡോക്ടർമാർക്കെതിരെ അല്ലെങ്കിൽ പിന്നെ ആർക്കെതിരെ നടപടി എടുക്കണമെന്ന് ചോദിച്ചു. ചികിത്സയ്ക്കെത്തുന്ന ഓരോ വ്യക്തിയും പ്രധാനപ്പെട്ടതാണ്. രോഗികളുടെ പൂർണ ഉത്തരവാദിത്തം ഡോക്ടർമാര്‍ക്കാണ്, വിദ്യാർഥികൾക്കല്ല. ഓരോന്നിനും കൃത്യമായ സംവിധാനങ്ങളുണ്ട്. ഇത് കൃത്യമായി പ്രവർത്തിച്ചില്ലെങ്കിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.

‘‘കാലാകാലങ്ങളായി തുടർന്നുവരുന്ന രീതികൾ അനുവദിക്കാന്‍ കഴിയില്ല. കൃത്യമായ നിർദേങ്ങൾ നൽകിയിട്ടുണ്ട്. അത് പാലിച്ചില്ലെങ്കിൽ നടപടി ഉറപ്പാണ്. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് വന്ന ശേഷം തുടർനടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഡോക്ടർമാരുടെ സസ്പെൻഷനെ വിമർശിച്ച മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടന കെജിഎംസിടിഎയെയും മന്ത്രി കുറ്റപ്പെടുത്തി. ഉത്തരവാദപ്പെട്ടവർ ഉത്തരവാദിത്തം കാണിക്കണം. രണ്ടു മേധാവിമാരുടെ സസ്പെൻഷൻ അച്ചടക്ക നടപടിയല്ല, അതിൽ പ്രതിഷേധിക്കേണ്ട ആവശ്യമില്ല.’ – മന്ത്രി കൂട്ടിച്ചേർത്തു.

വൃക്ക മാറ്റിവയ്ക്കൽ വൈകിയതിനെ തുടർന്ന് കാരക്കോണം സ്വദേശി ജി.സുരേഷ് കുമാർ (62) ആണ് മരിച്ചത്. സംഭവത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ. എസ്.വാസുദേവൻ പോറ്റി, നെഫ്രോളജി വിഭാഗം മേധാവി ഡോ. ജേക്കബ് ജോർജ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.

English Summary: IMA and Minister Veena George on Organ recipient death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com