ബലക്ഷയം പരിഹരിച്ചു; ആലുവ-പേട്ട റൂട്ടില്‍ മെട്രോ സര്‍വീസ് സാധാരണ നിലയിൽ
Mail This Article
കൊച്ചി∙ പത്തടിപ്പാലത്തെ 347ാം നമ്പര്‍ തൂണിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ പൂര്‍ത്തിയായതിനാല്‍ ആലുവ-പത്തടിപ്പാലം റൂട്ടില്‍ ഇന്നുമുതല്‍ മെട്രോ സാധാരണ നിലയില്‍ സര്‍വീസ് ആരംഭിച്ചു. ഇന്നു മുതല്‍ ഏഴര മിനിറ്റ് ഇടവിട്ടാണ് ട്രെയിനുകള്‍ ഈ റൂട്ടില്‍ ഓടുന്നത്.
നേരത്തെ 20 മിനിറ്റ് ഇടവിട്ടാണ് ട്രെയിനുകള്‍ ആലുവയ്ക്കും പത്തടിപ്പാലത്തിനും ഇടയില്‍ സര്‍വീസ് നടത്തിയിരുന്നത്. ഈ ഭാഗത്ത് ഇരു ട്രാക്കുകളും ഗതാഗതത്തിന് ഉപയോഗിച്ചു തുടങ്ങിയതോടെ ആലുവ -പേട്ട റൂട്ടില്‍ തിങ്കള്‍ മുതല്‍ ശനി വരെ തിരക്കുള്ള സമയങ്ങളില്‍ ഏഴര മിനിറ്റും മറ്റു സമയങ്ങളില്‍ എട്ടര മിനിറ്റും ഇടവിട്ട് ട്രെയിന്‍ സര്‍വീസ് ഉണ്ടാകും. കുസാറ്റ് മുതല്‍ പത്തടിപ്പാലം വരെയുണ്ടായിരുന്ന വേഗ നിയന്ത്രണം ഘട്ടംഘട്ടമായി ഒഴിവാക്കും.
നാലു പൈലുകള്‍ അധികമായി സ്ഥാപിച്ച് പൈല് ക്യാപ് മുഖേന തൂണുമായി ബന്ധിപ്പിച്ചാണ് പത്തടിപ്പാലത്തെ അടിത്തറ ശക്തിപ്പെടുത്തിയത്. ലോഡ് ടെസ്റ്റ് നടത്തി പൈലുകളുടെ ബലപരിശോധനയും ഓസിലേഷന്‍ മോണിറ്ററിങ് നടത്തി ട്രെയിന്‍ യാത്രാ പരിശോധനയും വേഗ പരിശോധനയും നടത്തിയശേഷമാണ് ഈ ഭാഗത്തെ ഗതാഗതം പൂര്‍വസ്ഥിതിയിലാക്കിയത്.
English Summary :Metro pillar damage fixed; Kochi Metro service resumed in Aluva-Petta route