‘‘രശ്മിയും സന്തോഷും ദമ്പതികളെ പോലെ’’; നടിയുടെ മരണത്തിൽ പരാതിയുമായി പിതാവ്
Mail This Article
ഭുവനേശ്വർ ∙ ഒഡിയ ടെലിവിഷൻ നടി രശ്മിരേഖ ഓജയെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പങ്കാളിക്കെതിരെ ആരോപണവുമായി നടിയുടെ കുടുംബം. രശ്മിരേഖയ്‌ക്കൊപ്പം താമസിച്ചിരുന്ന സന്തോഷ് പാത്രയ്ക്ക് മരണത്തിൽ പങ്കുണ്ടെന്നാണ് ആരോപണം. ഭുവനേശ്വറിനു സമീപം നയാപ്പള്ളിയിലെ വാടക വീട്ടിൽ ജൂൺ 18നാണ് രശ്മിരേഖയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി. രശ്മിരേഖ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം. മരണത്തിൽ ആർക്കും പങ്കില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. രശ്മിരേഖ മരിച്ച വിവരം ഒപ്പം താമസിച്ചിരുന്ന സന്തോഷാണ് വീട്ടിൽ അറിയിച്ചതെന്നാണ് പിതാവ് പറയുന്നത്.
‘‘ശനിയാഴ്ച ഞങ്ങൾ അവളെ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് അവൾ മരിച്ച വിവരം സന്തോഷാണ് ഞങ്ങളെ വിളിച്ചറിയിച്ചത്. രശ്മിരേഖയും സന്തോഷും ഭാര്യാഭർത്താക്കൻമാരെ പോലെയാണ് ജീവിച്ചിരുന്നതെന്ന് അവർ താമസിക്കുന്ന വീടിന്റെ ഉടമയാണ് ഞങ്ങളോടു പറഞ്ഞത്. അതേക്കുറിച്ച് ഞങ്ങൾക്ക് അറിയുമായിരുന്നില്ല’’– രശ്മിരേഖയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
English Summary: Odia TV actor Rashmirekha Ojha found dead at rented home in Odisha, family accuses live-in partner of foul play