‘ഗോഡൗണിൽ പുലരുവോളം മർദിച്ചു, ചിത്രം ഭാര്യയ്ക്ക് അയച്ചു; മുജീബിനെ കൊന്നതാണ്’
Mail This Article
മലപ്പുറം ∙ മമ്പാട്ടെ തുണിക്കടയുടെ ഗോഡൗണിൽ മുജീബ് റഹ്മാനെ ക്രൂരമായി മര്‍ദിച്ച ശേഷം കൊലപ്പെടുത്തിയതാണെന്ന പരാതിയുമായി മാതാവ് നബീസയും സഹോദരന്‍ ഫാസിലും. മര്‍ദനമേറ്റതിലുളള നിരാശയില്‍ മുജീബ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് നിഗമനം. കോട്ടയ്ക്കൽ വില്ലൂർ പള്ളിത്തൊടിയിൽ അലവിയുടെ മകൻ മുജീബ് റഹ്മാനെ ജൂൺ പതിനെട്ടിനാണു ഗോഡൗണിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെൽഡിങ് ജോലി ചെയ്യുന്ന മുജീബ്, കേസിലെ മുഖ്യപ്രതി അബ്ദുല്‍ ഷഹദിന്‍റെ ഉടമസ്ഥതയിലുളള കാരക്കുന്നിലെ ഹാർഡ് വെയർ സ്ഥാപനത്തിൽനിന്ന് 64,000 രൂപയുടെ സാമഗ്രികൾ കടം വാങ്ങിയിരുന്നു. ഒന്നര മാസം കഴിഞ്ഞിട്ടും പണം കൊടുത്തിരുന്നില്ല. ഇതുചോദിച്ച് ജൂൺ17ന് രാത്രി മുജീബിനെ ഗോഡൗണിലേക്ക് കൂട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു.
പുലരുവോളം മർദിച്ച ശേഷം ഗോഡൗണിന്റെ ഷട്ടർ താഴ്ത്തി പോയി. പിന്നാലെ മുജീബ് തൂങ്ങി മരിച്ചെന്നാണ് പൊലീസ് പറയുന്നത്. കൈകൾ കൂട്ടിക്കെട്ടിയ മുജീബിന്റെ ദൃശ്യം ഭാര്യ പാണ്ടിക്കാട് സ്വദേശിനി പുലിക്കോട്ടിൽ രഹ്നയ്ക്ക്, മുജീബിനെ കൂട്ടിക്കൊണ്ടുപോയ സംഘം അയച്ചുകൊടുത്തിരുന്നു. ഗോഡൗണിനുളളില്‍ തുണികള്‍കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം.
English Summary: Mampad Mujeeb Rahman death case