ADVERTISEMENT

കാബൂൾ∙ അഫ്ഗാനിസ്ഥാന്റെ കിഴക്കൻ മേഖലയിൽ പാക്ക് അതിർത്തിയോടു ചേർന്ന പഖ്തിക, ഖോസ്ത് പ്രവിശ്യകളിലുണ്ടായ ഭൂചലനത്തില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. മേഖലയിലെ കനത്ത മഴയും ഗതാഗത സൗകര്യം ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാണ്. ഭൂചലനം ഏറെ നാശം വിതച്ച പഖ്തിക പ്രവിശ്യയിലാണ് രക്ഷാപ്രവര്‍ത്തനം ദുഷ്കരം. മലനിരകളാല്‍ നിറഞ്ഞ മേഖലയില്‍ നേരത്തേ തന്നെ ഗതാഗത സൗകര്യം പരിമിതമായിരുന്നു.

ഭൂചലനത്തിൽ ഇതുവരെ ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടു. 1500 പേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ടായിരത്തിലധികം വീടുകള്‍ തകര്‍ന്നു. മലയിടിഞ്ഞതിനൊപ്പം കനത്ത മഴകൂടിയായതോടെ 24 മണിക്കൂര്‍ പിന്നിട്ടിട്ടും രക്ഷാപ്രവര്‍ത്തകര്‍ക്ക് പല മേഖലകളിലും എത്താന്‍ കഴിഞ്ഞിട്ടില്ല. ആയിരക്കണക്കിന് ആളുകള്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് യുനിസെഫ് മേധാവി സാം മോര്‍ട്ട് അഫ്ഗാനിലെ പ്രതിനിധികളെ ഉദ്ധരിച്ച് അറിയിച്ചു. റെഡ് ക്രസന്റ് ഉള്‍പ്പെടെ സംഘടനകളും യുഎന്‍ സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരുന്നുണ്ട്.

അഫ്ഗാനില്‍ സര്‍വസജ്ജരായ ദുരന്ത നിവാരണ സേനയോ ആരോഗ്യ സംവിധാനമോ ഇല്ലെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ദുരന്തമേഖലയിലെ വാര്‍ത്താവിനിമയ സംവിധാനം പൂര്‍ണമായി തകര്‍ന്നു. രക്ഷപ്പെടുത്തിയവരെയെല്ലാം കാബൂളിലെയും മറ്റു പ്രവിശ്യകളിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ദുരന്തത്തില്‍ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. സാഹചര്യം വിലയിരുത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ചതായി സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ അറിയിച്ചു. അഫ്ഗാനിസ്ഥാന് എല്ലാ സഹായവും നല്‍കാന്‍ സന്നദ്ധമാണെന്ന് ചൈനയും വ്യക്തമാക്കി. 20 വര്‍ഷത്തിനിടയിലെ ഏറ്റവും അപകടകരമായ ഭൂചലനമാണ് അഫ്ഗാനിസ്ഥാനില്‍ ഉണ്ടായത്. അഫ്ഗാൻ ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഇന്ത്യ അറിയിച്ചു. സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. 

ദരിദ്ര കർഷകരും ആട്ടിടയരും ഏറെയുള്ള ഈ മേഖലയിലെ വീടുകളും കെട്ടിടങ്ങളും ഗുണനിലവാരമില്ലാതെ നിർമിച്ചവയായത് നാശനഷ്ടങ്ങൾ കൂടാൻ ഇടയാക്കി. 2 പതിറ്റാണ്ട് നീണ്ട യുദ്ധവും തീവ്രവാദപ്രവർത്തനങ്ങളും തകർത്ത അഫ്ഗാനിൽ കഴിഞ്ഞ വർഷം താലിബാൻ ഭരണമേറ്റതോടെ യുഎസ് സേനയും പ്രധാന രാജ്യാന്തര സന്നദ്ധസംഘടനകളും സ്ഥലം വിട്ടിരുന്നു. അതുകൊണ്ടുതന്നെ രക്ഷാപ്രവർത്തനം താലിബാൻ ഭരണകൂടത്തിന് കനത്ത വെല്ലുവിളിയാണ്. രാജ്യത്തെ മിക്ക വിമാനത്താവളങ്ങളും ഇനിയും പ്രവർത്തനക്ഷമമാക്കിയിട്ടില്ല. വളരെ കുറച്ചു രാജ്യങ്ങൾ മാത്രമേ വിമാന സർവീസുകൾ നടത്തുന്നുള്ളൂ. അവശ്യവസ്തുക്കൾക്ക് ക്ഷാമമുണ്ട്. 

രണ്ടു പതിറ്റാണ്ടിനിടെ അഫ്ഗാൻ നേരിടുന്ന ഏറ്റവും വിനാശകരമായ ഭൂചലനമാണിത്. 1998 ൽ ഇതേ തീവ്രതയുള്ള ഭൂചലനം അഫ്ഗാന്റെ വടക്കുകിഴക്കൻ മേഖലയിൽ 4500 പേരുടെ മരണത്തിനിടയാക്കിയിരുന്നു. 1997 ൽ ഹിന്ദുക്കുഷ് മലനിരകളിലുണ്ടായ ഭൂചലനത്തിൽ 848 പേർ കൊല്ലപ്പെട്ടു. 2015 ൽ അഫ്ഗാനിലും പാക്കിസ്ഥാനിലുമായുണ്ടായ ഭൂചലനത്തിൽ ഇരുന്നൂറിലേറെ പേർ മരിച്ചു. 

English Summary: Afghan earthquake: At least 1,000 people killed and 1,500 injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com