ADVERTISEMENT

വഡോദര/ഗുവാഹത്തി ∙ ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെയും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് രഹസ്യചർച്ച നടത്തിയതായി റിപ്പോർട്ട്. വെള്ളിയാഴ്‌ച രാത്രി ഗുജറാത്തിലെ വഡോദരയിലാണ് ചർച്ച നടന്നതെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന വിവരം.

ഗുവാഹത്തിയിൽനിന്ന് പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിലാണ് ഷിൻഡെ വഡോദരയിലെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചർച്ചയിൽ പങ്കെടുത്തെന്നു സൂചനയുണ്ട്. ചർച്ചയ്ക്കുശേഷം ഷിൻഡെ ഗുവാഹത്തിയിലേക്കു മടങ്ങി.

നാൽപതോളം എംഎൽഎമാരാണ് ഷി‍ൻഡെയ്ക്കൊപ്പം ഗുവാഹത്തിയിലുള്ളത്. ഇവരിൽ ഷിൻഡെ ഉൾപ്പെടെ 16 എം‌എൽ‌എമാർക്ക് മഹാരാഷ്ട്ര ഡപ്യൂട്ടി സ്പീക്കർ അയോഗ്യത നോട്ടിസ് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരത്തിനകം മറുപടി നൽകാനും മുംബൈയിലെത്താനുമാണ് നിർദേശം.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ മുംബൈയിൽ ചേർന്ന ശിവസേനയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ ആറ് പ്രമേയങ്ങൾ പാസാക്കി. വിമതർക്കെതിരെ നടപടിയെടുക്കാൻ ഉദ്ധവിനു പൂർണ അധികാരം നൽകുന്നത് ഉൾപ്പെടെയുള്ള പ്രമേയമാണ് പാസാക്കിയത്. ‘ശിവസേന ബാലാസാഹേബ്’ എന്ന പുതിയ വിഭാഗം രൂപീകരിക്കാനുള്ള വിമതരുടെ തീരുമാനത്തെയും യോഗം എതിർത്തു. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനു കത്തയച്ചു.

അതേസമയം, വിമതപക്ഷം രൂപീകരിച്ച ‘ശിവസേന ബാലാസാഹേബിന്റെ’ ഔദ്യോഗിക വക്താവായി ദീപക് കേസർകറിനെ തിരഞ്ഞെടുത്തു. ‘ഞങ്ങൾക്ക് അംഗീകാരം ലഭിക്കാത്ത പക്ഷം കോടതിയിൽ പോയി അംഗബലം തെളിയിക്കും. ബാൽ താക്കറെയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.

deepak-kesarkar
ദീപക് കേസർകർ

ഞങ്ങൾ അദ്ദേഹത്തിന്റെ ആശയത്തിൽനിന്നു വ്യതിചലിക്കുന്നില്ല. ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല. അനധികൃതമായ കാര്യങ്ങളും നടത്തിയിട്ടില്ല.’- കേസർകർ പറഞ്ഞു. ശിവസേന വിമത സഖ്യം മറ്റു പാർട്ടികളുമായി ലയിക്കില്ല, അംഗബലവുമുണ്ട്. എങ്കിലും ഞങ്ങൾ ഉദ്ധവ് താക്കറെയെ ബഹുമാനിക്കുന്നെന്നും കേസർകർ വ്യക്തമാക്കി.

English Summary: Sena Rebel Eknath Shinde's Midnight Meet With BJP Leaders In Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com