ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ 6.6% വർധന വരുത്തി 2022–23 വർഷത്തെ വൈദ്യുതി നിരക്കുകൾക്കു റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി. നിരക്കു വർധന ഇന്ന് അർധരാത്രി പ്രാബല്യത്തിൽവരും. നിരക്കുവർധനയിലൂടെ കെഎസ്ഇബിക്ക് 1000 കോടിയോളം രൂപയുടെ വരുമാനം ലഭിക്കും.

പ്രതിമാസം 50 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കു വർധനയില്ല. 25 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. പ്രതിമാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധനവ് 25 പൈസ. 88 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.

അനാഥാലയങ്ങൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയെ നിരക്കു വർധനയിൽനിന്ന് ഒഴിവാക്കി. എൻഡോസൾഫാൻ ബാധിതർക്കുള്ള സൗജന്യ നിരക്ക് നിലനിർത്തി. കാർഷിക ഉപഭോക്താക്കൾക്ക് എനർജി ചാർജ് വർധിപ്പിച്ചില്ല. 4.76 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. കാർഷിക ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജ് 5രൂപ കൂട്ടി.

ചെറിയ പെട്ടിക്കടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള കുറഞ്ഞ നിരക്കിന്റെ താരിഫ് ആനുകൂല്യം 1000 വാൾട്ടിൽനിന്ന് 2000 വാൾട്ടായി വർധിപ്പിച്ചു. ഏകദേശം 5.5ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാർജിങ് നിരക്ക് വർധിപ്പിച്ചു. ഫിക്‌സഡ് ചാർജ് 75 രൂപയിൽനിന്ന് 90 രൂപയാക്കി. എനർജി ചാർജ് 5 രൂപയിൽനിന്ന് 5.50 രൂപയാക്കി. ഈ നിരക്കുകൾ ചാർജിങ് സ്റ്റേഷനുകൾ കെഎസ്ഇബിയിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള നിരക്കാണ്.

ചാർജിങ് സ്റ്റേഷനുകൾ ഉപഭോക്താക്കളിൽനിന്ന് വൈദ്യുതി ചാർജിനത്തിൽ യൂണിറ്റിന് 8 രൂപയിൽ കൂടുതൽ വാങ്ങാൻ പാടില്ലെന്ന് റഗുലേറ്ററി കമ്മിഷൻ ചെയർമാൻ പറഞ്ഞു. പലയിടത്തും ചാർജിങിന് അധികവില ഈടാക്കുന്നതിനാലാണ് ഈ തീരുമാനം. കമ്മിഷന് ഇതു സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഹിയറിങ് നടത്തിയശേഷം ഇതിനായി ചട്ടങ്ങൾ കൊണ്ടുവരും.

പ്രധാന മാറ്റങ്ങൾ

1. 1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ള വരുമായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ധന ഇല്ല.

2. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ധനവില്ല. സംസ്ഥാനത്ത് ഏകദേശം 25 ലക്ഷം ഉപഭോക്താകളാണ് ഈ വിഭാഗത്തിലുള്ളത്. ഇവര്‍ക്ക് ആനുകൂല്യം ലഭിക്കും. 

3. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അങ്കണവാടികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് താരിഫ് വര്‍ധനവില്ല. ഏകദേശം 35,200 ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്.

4. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളില്‍ ക്യാന്‍സര്‍ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കില്‍ താരിഫ് വര്‍ധനവില്ല.

5. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ നിരക്ക് നിലനിര്‍ത്തി.

6. ചെറിയ പെട്ടികടകള്‍, ബങ്കുകള്‍, തട്ടുകടകള്‍ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1000 വാട്ടില്‍നിന്നു 2000 വാട്ടായി വര്‍ധിപ്പിച്ചു. ഏകദേശം 5.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കും.

7. കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടില്ല. ഏകദേശം 4.76 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

8. 10 കിലോവാട്ടുവരെ കണക്ടഡ് ലോഡും ചെറുകിട വ്യവസായങ്ങളായ അരി പൊടിക്കുന്ന മില്ലുകള്‍, തയ്യല്‍ ജോലി ചെയ്യുന്നവര്‍, തുണിയേയ്ച്ചുകൊടുക്കുന്നവര്‍ തുടങ്ങിയ ചെറുകിട സംരംഭകര്‍ക്കുള്ള വൈദ്യുതി നിരക്കിലുള്ള ആനുകൂല്യം തുടരും. ഈവിഭാഗങ്ങള്‍ക്ക് ശരാശരി യൂണിറ്റിന് 15 പൈസയുടെ താരിഫ് വര്‍ധനവ് വരും.

ഗാർഹിക ഉപഭോക്താക്കൾക്ക് ഒരു മാസം വർധിക്കുന്ന നിരക്ക് ഇങ്ങനെ (ഫിക്സഡ്, എനർജി ചാർജ് ഉൾപ്പെടെ):


∙ 50 യൂണിറ്റുവരെ– നിലവിൽ 193 രൂപ, നിരക്കിൽ മാറ്റമില്ല

∙ 100 യൂണിറ്റുവരെ– നിലവിൽ 388 രൂപ, പുതിയനിരക്ക് 410 രൂപ

∙ 150 യൂണിറ്റുവരെ– നിലവിൽ 638 രൂപ, പുതിയനിരക്ക് 675രൂപ

∙ 200 യൂണിറ്റുവരെ– നിലവിൽ 973 രൂപ,  പുതിയനിരക്ക് 1045രൂപ

∙ 250 യൂണിറ്റുവരെ– നിലവിൽ 1363 രൂപ, പുതിയ നിരക്ക് 1455രൂപ

∙ 300 യൂണിറ്റുവരെ– നിലവിൽ 1850 രൂപ, പുതിയ നിരക്ക് 1990രൂപ

∙ 350 യൂണിറ്റുവരെ– നിലവിൽ 2420 രൂപ, പുതിയനിരക്ക് 2600രൂപ

∙ 400 യൂണിറ്റുവരെ– നിലവിൽ 2880 രൂപ, പുതിയനിരക്ക് 3115രൂപ

∙ 500 യൂണിറ്റുവരെ– നിലവിൽ 3680 രൂപ, പുതിയനിരക്ക് 4000രൂപ

∙ 550 യൂണിറ്റുവരെ– നിലവിൽ 4495 രൂപ, പുതിയനിരക്ക് 4900രൂപ

English Summary: Electricity charge increases in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com