സോണിയയുടെ പഴ്സനൽ സെക്രട്ടറി പീഡിപ്പിച്ചെന്ന് യുവതി; കേസെടുത്തു
Mail This Article
ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പഴ്സനൽ സെക്രട്ടറി പി.പി.മാധവനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. ജോലി നൽകാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതി. ഇരുപത്തിയാറുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് പി.പി. മാധവനെതിരെ കേസ് റജിസ്റ്റർ ചെയ്തു. ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പി.പി.മാധവൻ പ്രതികരിച്ചു.
എഴുപത്തിയൊന്നുകാരനായ മാധവൻ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായും വിവരം പുറത്തുപറഞ്ഞാൽ കടുത്ത അനന്തര ഫലങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. 2020ൽ ഭർത്താവ് മരിച്ച യുവതി ഡൽഹിയിലാണ് താമസം. യുവതിയുടെ ഭർത്താവ് കോൺഗ്രസ് പാർട്ടി ഓഫിസിലെ ജീവനക്കാരനായിരുന്നുവെന്നാണ് റിപ്പോർട്ട്.
‘ജൂൺ 25ന് ഉത്തം നഗർ പൊലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ട്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും കേസ് റജിസ്റ്റർ ചെയ്തു. പരാതിയിൽ അന്വേഷണം ആരംഭിച്ചു’ – ദ്വാരക ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എം.ഹർഷവർധൻ വ്യക്തമാക്കി.
English Summary: Sonia Gandhi's Personal Secretary Accused Of Rape, Case Filed