രാഹുലിന്റെ ഓഫിസ് തകർത്ത സംഭവം: അന്വേഷണത്തിനായി എഡിജിപി വയനാട്ടിലെത്തി
Mail This Article
കൽപറ്റ∙ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിൽ, ഉന്നതതല അന്വേഷണത്തിനായി എഡിജിപി മനോജ് ഏബ്രഹാം വയനാട്ടിലെത്തി. അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം എംപി ഓഫിസ് സന്ദർശിക്കും. സംഭവത്തിൽ മുപ്പതോളം പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
ജൂൺ 24ന് വൈകിട്ട് മൂന്നരയോടെയാണ് പരിസ്ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഹുൽ ഗാന്ധി നിശ്ശബ്ദത വെടിയണമെന്ന ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ എംപി ഓഫിസ് അടിച്ചു തകർത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തിനിടെ പലയിടത്തും സംഘർഷം ഉണ്ടായി.
സംഭവത്തിൽ എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു, സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ എന്നിവരെ സിപിഎം വിളിച്ചുവരുത്തി ശാസിച്ചു. കുറ്റക്കാർക്കെതിരെ എത്രയും വേഗം നടപടി ഉണ്ടാകണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർദേശിച്ചു.
രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിൽ പങ്കാളിയായി എന്നറിഞ്ഞതിനു പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫിൽപെട്ടയാളെ ഒഴിവാക്കിയിരുന്നു. എസ്എഫ്ഐ മുൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ.അവിഷിത്തിനെയാണ് ഒഴിവാക്കിയത്.
English Summary: Attack on Rahul Gandhi's office: ADGP in Wayanad for investigation