ചൈനയുടെ തന്ത്രങ്ങൾക്കു ബദലുമായി ജി7; പുനർനിർമിക്കുമോ ‘മെച്ചപ്പെട്ട ലോകം’?
Mail This Article
ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുമായി അവികസിത, വികസ്വര രാജ്യങ്ങളിലേക്ക് കടന്നുകയറി ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന ചൈനയുടെ നീക്കങ്ങൾക്ക് കടിഞ്ഞാണിടാൻ യുഎസിന്റെ നേതൃത്വത്തിൽ ജി7 രാജ്യങ്ങളുടെ നീക്കം. ജർമനിയിൽ ഞായറാഴ്ച ആരംഭിച്ച ജി7 ഉച്ചകോടിയിലാണ് ‘പാർട്നർഷിപ് ഫോർ ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്മെന്റ്’ എന്നു പേരിട്ട് ചൈനീസ് തന്ത്രങ്ങൾക്കു ബദൽ പദ്ധതി ഒരുങ്ങിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിൽ ഇടത്തരം, കുറഞ്ഞ വരുമാന നിരക്കുകളുള്ള രാജ്യങ്ങളുടെ വികസനത്തിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 600 ബില്യൻ യുഎസ് ഡോളർ ചെലവുവരുന്ന പദ്ധതികൾ നടപ്പാക്കാനാണ് ഒരുങ്ങുന്നത്.
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
കഴിഞ്ഞ ജൂലൈയിൽ ഇംഗ്ലണ്ടിലെ കോൺവാളിൽ നടന്ന ജി7 ഉച്ചകോടിയിലാണ് ആദ്യമായി ‘ബിൽഡ് ബാക്ക് ബെറ്റർ വേൾഡ്’ എന്ന പേരിൽ പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. എന്നാൽ ആഭ്യന്തര ചെലവുകളും കാലാവസ്ഥാ അജൻഡകളും മറ്റു ജി7 രാജ്യങ്ങൾക്ക് സാമ്പത്തികമായി സഹായിക്കാനാകാതെ പോയതും മറ്റു ചില കാരണങ്ങളും കൊണ്ട് പദ്ധതി അന്നുതന്നെ തമസ്കരിക്കപ്പെട്ടു. യുഎസ് കോൺഗ്രസിൽ ഇതിനാവശ്യമായ സാമ്പത്തികം ലഭ്യമാക്കുന്നതിനുള്ള നിയമ പിന്തുണ ബൈഡൻ ഭരണകൂടത്തിന് ഇല്ലാതെ പോയതാണ് പദ്ധതി മരവിക്കാൻ കാരണമെന്നു യൂറോപ്യൻ രാജ്യങ്ങൾ പറയുന്നു.
‘ബിൽഡ് ബാക്ക് ബെറ്റർ വേൾഡ്’ എന്ന പദ്ധതി പേരുമാറ്റി ‘പാർട്നർഷിപ് ഫോർ ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്മെന്റ്’ എന്ന പേരിലാകുമ്പോൾ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പദ്ധതിയിൽനിന്ന് കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം പദ്ധതി പ്രഖ്യാപിക്കുമ്പോഴും ലക്ഷ്യം ചൈനയുടെ തേരോട്ടത്തിനു കൂച്ചുവിലങ്ങിടുക എന്നതായിരുന്നു. 2027 ന്റെ അവസാനത്തോടെ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയാണ് 600 ബില്യൻ യുഎസ് ഡോളറിന്റെ പദ്ധതികൾ കൊണ്ടുവരിക. ഇതിൽ 200 ബില്യൻ യുഎസ് ഡോളറിന്റെ പദ്ധതികൾ യുഎസിൽനിന്ന് ഉണ്ടാകുമെന്നും ബൈഡന്‍ വ്യക്തമാക്കി. ‘‘എന്തൊക്കെ ചെയ്യാനാകുമെന്ന് ജനാധിപത്യ രാജ്യങ്ങൾ കാണിച്ചുകൊടുക്കുമ്പോൾ, മത്സരത്തിൽ എല്ലാത്തവണയും നമ്മൾതന്നെ ജയിക്കുമെന്നതിൽ സംശയമില്ല’’ – ഉച്ചകോടിയോട് അനുബന്ധിച്ചു നടന്ന പരിപാടിയിൽ പങ്കെടുത്ത് ബൈഡൻ പറഞ്ഞു.
‘കടംകൊടുത്ത് രാജ്യങ്ങളെ കെണിയിലാക്കുന്ന’ പദ്ധതിയാണ് ചൈനയുടേതെന്ന നിലപാടാണ് യുഎസിന്റേത്. ചൈനയുടെ കൈയിൽനിന്ന് വികസന പദ്ധതികൾക്കായി വികസ്വര, അവികസിത രാജ്യങ്ങൾ വൻതോതിൽ പണം കടംവാങ്ങും. എന്നാൽ ഇവ തിരിച്ചടയ്ക്കാൻ കഴിയാത്തവണ്ണം അമിത തിരിച്ചടവു വ്യവസ്ഥകളായിരിക്കും കരാറിലുണ്ടാകുക. ഇങ്ങനെ രാജ്യങ്ങളെ വരുതിയിലാക്കി തങ്ങളുടെ സ്വാധീനം ആ മേഖലയിൽ വർധിപ്പിക്കുകയാണ് ചൈന ബെൽറ്റ് ആൻഡ് റോഡ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
എല്ലാം ഒരു കുടക്കീഴിൽ
2021 മുതൽ 2027 വരെ 300 ബില്യൻ യുഎസ് ഡോളർ നിക്ഷേപിക്കാനായിരുന്നു കോൺവാൾ ഉച്ചകോടിയിലെ തീരുമാനം. എന്നാൽ അതേസമയംതന്നെ ജി7 ന്റെ ഭാഗമായ യൂറോപ്യൻ യൂണിയനും (ഇയു) യുകെയും ജപ്പാനുമൊക്കെ പല പദ്ധതികൾ കൊണ്ടുവരികയും ചെയ്തു. ഇതെല്ലാമുണ്ടാക്കിയ ആശയക്കുഴപ്പമാണ് കഴിഞ്ഞ വർഷം പദ്ധതി ഇഴഞ്ഞുനീങ്ങാൻ കാരണമെന്നാണ് വിശദീകരണം. യുകെ സ്വന്തമായി ക്ലീൻ ഗ്രീൻ ഇനീഷ്യേറ്റീവ് പ്രഖ്യാപിച്ചു, മേഖലയെ പരസ്പരം ബന്ധിപ്പിക്കാനായി ജപ്പാൻ ഇതേ കാലയളവിൽ 65 ബില്യൻ യുഎസ് ഡോളറിന്റെ പദ്ധതിയുമായാണ് വന്നത്. ബിൽഡ് ബാക്ക് ബെറ്റർ വേൾഡ് എന്ന പദ്ധതിയോടൊപ്പമായിരിക്കും തങ്ങളുടെ ഫണ്ട് വിനിയോഗമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കുകയും ചെയ്തു.
എന്നാൽ ഒരു കുടക്കീഴിൽ എല്ലാം കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് നേതാക്കൾക്കു മനസ്സിലായി. കഴിഞ്ഞ നവംബറിൽ ഗ്ലാസ്ഗോവിൽ കോപ്26 എന്ന ചടങ്ങിൽവച്ച് ജോ ബൈഡൻ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയെൻ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ കൂടിക്കാഴ്ച നടത്തി ഈ നിലപാട് ഉറപ്പിച്ചു. പാവപ്പെട്ട രാജ്യങ്ങൾക്ക് ഒറ്റയ്ക്കൊറ്റയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് തങ്ങളുടെ പ്രയത്നം ഇരട്ടിപ്പിക്കേണ്ടെന്നു തീരുമാനിച്ചതോടെ പദ്ധതി റീബ്രാൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഈ ആശയക്കുഴപ്പത്തിന്റെ കാര്യം ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഞായറാഴ്ച ജി7ലെ പരിപാടിയിൽ വ്യക്തമാക്കുകയും ചെയ്തു. ഒരു പൊതു കുടക്കീഴിൽ എല്ലാ പദ്ധതികളും കൊണ്ടുവരുന്നതിന്റെ നേട്ടം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.
സ്വകാര്യ നിക്ഷേപങ്ങൾ, സർക്കാർ ഫണ്ടിങ്ങും
പദ്ധതിയില്‍ കൂടുതലും സ്വകാര്യ നിക്ഷേപങ്ങൾ ആയിരിക്കുമെന്ന് ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യുഎസ് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെയും എക്സ്പോർട്ട് – ഇംപോർട്ട് ബാങ്കിന്റെയും വിവിധ വിദേശ സർക്കാരുകളുടെയും മറ്റു പദ്ധതികളുമുണ്ടാകും. അതേസമയം, യുഎസ് നിക്ഷേപിക്കുന്ന 200 ബില്യൻ യുഎസ് ഡോളർ പദ്ധതികളിൽ എത്രയാണ് സ്വകാര്യ നിക്ഷേപമെന്ന് വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല, എങ്ങനെയാണ് പദ്ധതികളുടെ വിന്യാസമെന്നോ കമ്പനികളെ എങ്ങനെ ഇക്കാര്യത്തിൽ ബോധ്യപ്പെടുത്തുമെന്നോ വ്യക്തമായിട്ടില്ല.
പദ്ധതികൾ ഇങ്ങനെ
യൂറോപ്പിനെയും തെക്കു – കിഴക്കൻ ഏഷ്യയെയും ബന്ധിപ്പിക്കുന്ന സബ് സീ കേബിൾ ശൃംഖല, സെനഗലിൽ എംആർഎൻഎ വാക്സീൻ ഉത്പാദന കേന്ദ്രം, അംഗോളയിൽ സോളർ പദ്ധതികൾ, റൊമാനിയയിൽ മോഡ്യുലാർ ആണവ റിയാക്ടർ പ്ലാന്റ്, ക്രിസ്മസ് ദ്വീപിനെയും ലോകത്തെയും ബന്ധിപ്പിക്കുന്ന തുറമുഖം തുടങ്ങിയവയാണ് ആദ്യം പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ.
English Summary: G7 relaunches funding program for developing countries under a new name, to Counter China’s Belt and Road