പ്രിയയുടെ നിയമനത്തിന് അംഗീകാരം: വിസിക്കെതിരെ കെഎസ്‌യു പ്രതിഷേധം
Mail This Article
കണ്ണൂർ ∙ സർവകലാശാല മലയാളം വിഭാഗം അസോഷ്യേറ്റ് പ്രഫസറായി സിപിഎം നേതാവ് കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയാ വർഗീസിന്റെ നിയമനം സിൻഡിക്കറ്റ് അംഗീകരിച്ചതിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ പയ്യാമ്പലത്തെ വസതിയുടെ കവാടം കെഎസ്‌യു പ്രവർത്തകർ ഉപരോധിച്ചു.
പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ഇതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രിയാ വർഗീസിന്റെ നിയമനത്തിനു പിന്നാലെ യോഗ്യതയെ ചൊല്ലി ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. പ്രിയയ്ക്ക് കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രാഥമിക യോഗ്യത ഇല്ലെന്ന വിവരാവകാശ രേഖ പുറത്തു വന്നതോടെയാണ് നിയമനം വിവാദമായത്.
ചുരുക്കപ്പട്ടികയിൽ പ്രിയയെ ഉൾപ്പെടുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും റാങ്ക് പട്ടികയിൽനിന്നു പ്രിയയെ നീക്കണമെന്നും ആവശ്യപ്പെട്ട് ചാൻസലർക്കും വൈസ് ചാൻസലർക്കും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നിവേദനം നൽകി.
അതേസമയം, സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ തസ്തികയ്ക്കുള്ള യോഗ്യതയായ 8 വർഷത്തെ അധ്യാപന പരിചയം നേടേണ്ടത്, പിഎച്ച്ഡി ലഭിച്ച ശേഷമാണെന്ന ചിലരുടെ കണ്ടുപിടിത്തം അസംബന്ധമാണെന്നായിരുന്നു ഡോ. പ്രിയയുടെ മറുപടി.
English Summary: KSU Protest Against Kannur University VC