ADVERTISEMENT

മുംബൈ ∙ വിമത നേതാവ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ശിവസേനാ എംഎൽഎമാർ കലാപക്കൊടി ഉയർത്തിയതിനു പിന്നാലെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രണ്ടു തവണ രാജിക്ക് ഒരുങ്ങിയതായി വെളിപ്പെടുത്തൽ. സ്ഥാനമൊഴിയാൻ ഉദ്ധവ് തീരുമാനിച്ചെങ്കിലും ശിവസേന ഉൾപ്പെടുന്ന ഭരണമുന്നണിയായ മഹാവികാസ് അഘാഡിയുടെ മുതിർന്ന നേതാവ് അദ്ദേഹത്തെ പിന്തിരിപ്പിച്ചെന്നാണ് റിപ്പോർട്ട്.

ബിജെപിയെ ഞെട്ടിച്ച് മഹാവികാസ് അഘാഡി സഖ്യം രൂപീകരിക്കാൻ നേതൃത്വം നൽകിയ എൻസിപി അധ്യക്ഷൻ ശരദ് പവാറാണ് ഉദ്ധവിനെ രാജി തീരുമാനത്തിൽനിന്ന് രണ്ടു തവണയും പിന്തിരിപ്പിച്ചത് എന്നാണു സൂചന. രണ്ടു തവണ രാജിക്കൊരുങ്ങിയ ഉദ്ധവിനെ രണ്ടു തവണയും മുന്നണിയിലെ ഒരു മുതിർന്ന നേതാവ് പിന്തിരിപ്പിച്ചെന്നാണ് ശിവസേനാ വൃത്തങ്ങൾ വെളിപ്പെടുത്തിയത്. ഈ നേതാവിന്റെ പേര് അവർ വെളിപ്പെടുത്തിയില്ലെങ്കിലും അത് ശരദ് പവാറാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ശിവസേനാ നേതൃത്വവുമായി ആശയവിനിമയം വിച്ഛേദിച്ച് ഏക്നാഥ് ഷിൻഡെയും 21 വിമത എംഎൽഎമാരും ഗുജറാത്തിലെ സൂറത്തിലേക്ക് പോയ ജൂണ്‍ 21നാണ് ഉദ്ധവ് ആദ്യം രാജിക്കൊരുങ്ങിയത്. അന്ന് വൈകീട്ട് അഞ്ചിന് ഫെയ്സ്ബുക് ലൈവിലൂടെ രാജി പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. കൂടുതൽ എംഎൽഎമാർ വിമതർക്കൊപ്പം ചേരുമെന്ന സൂചനകളും ഉദ്ധവിന്റെ രാജിതീരുമാനത്തിന് കാരണമായി. പക്ഷേ, മഹാവികാസ് അഘാഡിയിലെ ഏറ്റവും തലമുതിർന്ന നേതാവ് രാജി തീരുമാനത്തിൽനിന്ന് ഉദ്ധവിനെ പിന്തിരിപ്പിച്ചെന്നാണ് റിപ്പോർട്ട്. 

കാര്യങ്ങൾ വഷളായതോടെ പിറ്റേന്നും ഉദ്ധവ് രാജിക്കൊരുങ്ങി. വിടവാങ്ങലെന്ന നിലയിൽ അദ്ദേഹം ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിരുന്നു. മാത്രമല്ല, അന്ന് വൈകീട്ട് നാലിന് ഫെയ്സ്ബുക് ലൈവിൽ വരുമെന്ന് ഉദ്ധവ് പ്രഖ്യാപിച്ചത് രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തമാക്കി. ഇതിനിടെ, ഉദ്ധവ് രാജിക്കൊരുങ്ങുന്നുവെന്ന് മനസ്സിലാക്കി പവാർ വീണ്ടും ഇടപെട്ടുവെന്ന് റിപ്പോർട്ടുകൾ വിശദീകരിക്കുന്നു.

പ്രശ്നത്തിൽനിന്ന് രാജിവച്ച് ഒളിച്ചോടുന്നതിനു പകരം ഏറ്റവും ശാന്തമായും തന്ത്രപരമായും അതിനെ നേരിടാൻ ഉദ്ധവിനെ ഉദ്ബോധിപ്പിച്ചതും പവാറാണെന്നാണ് റിപ്പോർട്ട്. ഇതിനു പിന്നാലെയാണ് ജനങ്ങളെ അഭിസംബോധന ചെയ്ത ഉദ്ധവ് താക്കറെ, രാജിക്കത്ത് തന്റെ കൈവശം തയാറാണെന്നും വിമത എംഎൽഎമാരിൽ ഒരാളെങ്കിലും നേരിട്ടുവന്ന് പരാതി പറയാൻ തയാറായാൽ അപ്പോൾത്തന്നെ രാജിവയ്ക്കുമെന്നും പ്രഖ്യാപിച്ചത്.

English Summary: Uddhav Thackeray Wanted To Quit, Stopped Twice By Top Alliance Leader: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com