ചോദിച്ചത് 150 റൊട്ടി, കിട്ടിയത് 40 എണ്ണം; തർക്കം മൂത്തു; യുവാവ് കൊല്ലപ്പെട്ടു
Mail This Article
ബറേലി ∙ ഉത്തർപ്രദേശിൽ റൊട്ടി വിതരണവുമായി ബന്ധപ്പെട്ട തർക്കത്തിൽ 30 വയസ്സുകാരൻ കൊല്ലപ്പെട്ടു. ബറേലിയിലെ ഹോട്ടലിലാണ് സംഭവം. സണ്ണി എന്ന യുവാവിനാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പരുക്കേറ്റ സണ്ണിയുടെ സഹോദരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
പിറന്നാൾ പാർട്ടിക്ക് ഹോട്ടലിൽ 150 റൊട്ടിക്ക് സണ്ണി ഓർഡർ കൊടുത്തു. എന്നാൽ ഹോട്ടലിൽ നിന്ന് 40 റൊട്ടി മാത്രമാണ് അയച്ചത്. റൊട്ടിയുടെ എണ്ണത്തിൽ കുറവുവന്നത് ചോദിക്കാൻ ഹോട്ടലിൽ ചെന്ന ഇവർ ഹോട്ടലുടമയുമായി തർക്കത്തിൽ ഏർപ്പെട്ടു. തർക്കം മൂത്തപ്പോൾ ഹോട്ടലുടമയായ സേഷാൻ മറ്റു സ്റ്റാഫുമായി ചേർന്ന് ഇരുവരെയും ആക്രമിച്ചു.
വടിയുപയോഗിച്ചു നടത്തിയ ആക്രമണത്തിൽ ഇരുവർക്കും സാരമായി പരുക്കേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്‌ച രാത്രി സണ്ണി കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ ഹോട്ടലുടമയുടെ രണ്ടു സഹോദരന്മാരും ഒരു തൊഴിലാളിയും അറസ്റ്റിലായി. സേഷാനായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
English Summary: UP Man Beaten To Death Over "Rotis" On Birthday: Police