ADVERTISEMENT

തിരുവനന്തപുരം∙ നയതന്ത്ര സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തിരുത്തിക്കാൻ ശ്രമിച്ചെന്ന ആരോപണം വസ്തുത വച്ചാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രഹസ്യമൊഴിയിലെ വിവരങ്ങൾ പ്രമേയ അവതാരകർക്ക് എങ്ങനെ കിട്ടിയെന്ന് ചോദിച്ച മുഖ്യമന്ത്രി, സ്വപ്നയ്ക്കു പിന്നിൽ സംഘപരിവാർ ബന്ധമുള്ള സംഘടനയെന്നും പറഞ്ഞു.

സോളർ കേസ് സിബിഐയ്ക്കു വിട്ടത് പരാതിക്കാരിയുടെ ആവശ്യപ്രകാരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. രഹസ്യമൊഴി സ്വപ്ന നേരത്തെയും നൽകിയിട്ടുണ്ട്. രഹസ്യമൊഴിയിലെ വിവരങ്ങൾ എങ്ങനെയാണ് പ്രതിപക്ഷം ശേഖരിച്ചത്? സ്വപ്നയിൽനിന്നാണോ ഇടനിലക്കാർ വഴിയാണോ വിവരങ്ങൾ ശേഖരിച്ചത്? മൊഴി മാറ്റിയാൽ സ്വർണക്കടത്തു കേസ് ഇല്ലാതാകില്ല. ഓരോ ദിവസം മാറ്റാവുന്നതല്ല രഹസ്യമൊഴി. മൊഴി നൽകാൻ സമ്മർദമുണ്ടെങ്കിൽ കണ്ടെത്തണം. പ്രതിക്കുമേൽ സമ്മർദമുണ്ടെങ്കിൽ അന്വേഷിക്കണമെന്നതാണ് നിലപാട്. അന്വേഷണം വേണ്ട എന്ന നിലപാടില്ല, സുതാര്യമായ അന്വേഷണമാണ് നടക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ സ്വപ്നയുടെ സുഹൃത്ത് ഷാജ് കിരണുമായി സംസാരിച്ചതിന്റെ ഉത്തരവാദിത്തം സർക്കാരിൽ കെട്ടിവയ്ക്കാനാണ് ശ്രമം. ഒരു കാര്യത്തിലും ഇടനിലക്കാരെ ഉപയോഗിക്കേണ്ട കാര്യം സർക്കാരിനില്ല. ഇടനിലക്കാർ എന്നത് കെട്ടുകഥ മാത്രമാണ്. പ്രതിപക്ഷത്തിന്റെ തിരക്കഥയിലെ സൃഷ്ടിയാണ് ഇടനിലക്കാരൻ. ഇടനിലക്കാരനായി വന്നയാൾക്ക് കോൺഗ്രസ് ബന്ധമാണ്.

ബിജെപിയും പ്രതിപക്ഷവും തമ്മിൽ കൂട്ടുകച്ചവടമാണ്. സംഘപരിവാറിന് ഇഷ്ടപെടാത്തതൊന്നും പ്രതിപക്ഷം ചോദിക്കില്ല. ബിജെപിക്ക് സ്വീകാര്യരാകാൻ പ്രതിപക്ഷം ശ്രമിക്കുന്നു. സ്വപ്നയ്ക്ക് ജോലികിട്ടിയതും ആ സ്ഥാപനത്തെ കുറിച്ചും പ്രതിപക്ഷം ഒന്നും ചോദിക്കില്ല. സ്വപ്നയ്ക്കു കാർ കിട്ടിയതെങ്ങനെ, പൊലീസ് സുരക്ഷയ്ക്കു പകരം സ്വകാര്യ സുരക്ഷ ലഭിച്ചതെങ്ങനെ തുടങ്ങിയ ചോദ്യങ്ങളൊന്നും പ്രതിപക്ഷം ചോദിക്കില്ല. ചോദിച്ചാൽ സംഘപരിവാറും സ്വപ്നയും തമ്മിലുള്ള ബന്ധം വെളിപ്പെടും. സംഘപരിവാറിന്റെ ശബ്ദം സഭയില്‍ കേൾപ്പിക്കാൻ പ്രതിനിധിയില്ലാത്തതിന്റെ കുറവ് നികത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മുൻ മൊഴികളാണ് സ്വപ്ന ആവർത്തിക്കുന്നത്. രഹസ്യമൊഴി കൊടുത്തിട്ട് പുറത്തു പറയുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഭാഗമായാണ്.

സ്വർണക്കടത്തു കേസിലെ പ്രതിക്ക് എല്ലാ സഹായവും നൽകുന്നത് ആർഎസ്എസ് ബന്ധമുള്ളവരാണ്. സ്വപ്നയ്ക്കു സഹായം നൽകുന്ന സ്ഥാപനം സംഘപരിവാർ ബന്ധമുള്ളതാണ്. സ്വപ്നയെ ചെല്ലും ചെലവും കൊടുത്തു വളർത്തുന്നതുപോലുള്ള ഏർപ്പാടാണ് സ്ഥാപനം ചെയ്യുന്നത്. ജോലിയും കൂലിയും വക്കീലും സുരക്ഷയും അവരുടെ വക. അത്തരമൊരു വ്യക്തിയുടെ മൊഴി പ്രതിപക്ഷത്തിന് വേദവാക്യമാണ്. ജയിലില്‍ കിടന്നപ്പോൾ ഇവർ മറ്റൊന്നാണ് പറഞ്ഞത്. ചില പ്രത്യേക ലക്ഷ്യങ്ങളോടെയാണ് പ്രതിയുടെ വെളിപ്പെടുത്തൽ. സസ്പെൻസ് നിലനിർത്തി നടത്തുന്ന വെളിപ്പെടുത്തൽ അതിന്റെ ഭാഗമാണ്. അതിന്റെ സത്യം തേടുന്നതിൽ എന്തിനാണ് വേവലാതി?.

എൻഫോഴ്സ്മെന്റിന് (ഇഡി) ഒരു വിശ്വാസ്യതയും ഇല്ലെന്ന് പറയുന്ന കോൺഗ്രസിന് ഇവിടെ നിലപാട് മറിച്ചാണ്. സംസ്ഥാനത്തെ അന്തരീക്ഷം കലുഷിതമാക്കാൻ ശ്രമം നടത്തി. പൊലീസ് അതിൽ ഇടപെടുന്നത് സ്വാഭാമികമാണ്. സ്വർണക്കടത്തിന്റെ സത്യമറിയാൻ മാത്രമാണ് സർക്കാരിന്റെ ശ്രമം. സ്വർണക്കടത്തിൽ എന്തോ പുതിയത് നടന്നെന്ന് വരുത്താൻ ശ്രമിക്കുന്നു. എന്നാൽ, ഉഴുതുമറിച്ചിട്ടും ഒന്നും കിട്ടിയില്ല. തെളിവു കിട്ടിയാൽ കോൺഗ്രസും ബിജെപിയും ഇവിടെ എന്തെല്ലാം നടത്തിയേനെ. തീയില്ലാത്തിടത്ത് പുക കണ്ടെന്ന ബഹളമാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളാണ് പുതിയ കുപ്പിയിൽ കൊണ്ടുവരുന്നത്. ഷാർജ ഷെയ്ഖിനു കൈക്കൂലി കൊടുക്കാൻ ശ്രമിച്ചെന്ന പമ്പര വിഡ്ഢിത്തം സ്വപ്ന എഴുന്നെള്ളിച്ചപ്പോൾ കോൺഗ്രസ് തോളിലേറ്റി. വിഡ്ഢിത്തമാണെന്നു കണ്ട് കോൺഗ്രസ് തന്നെ പിന്നീടത് ഉപേക്ഷിച്ചു. പരിശോധനയില്ലാതെ വിമാനത്താവളത്തിലൂടെ ഡോളർ കൊണ്ടുപോകാൻ കഴിയില്ല. വിമാനത്തിൽ ബാഗ് പരിശോധിക്കുന്ന കസ്റ്റംസ് കേരളത്തിന്റെ ഏജൻസിയല്ല. കോൺസലേറ്റിലെ നയതന്ത്രപ്രതിനിധികൾ രാജ്യം വിട്ടതെങ്ങനെയെന്നും ആരും ചോദിക്കുന്നില്ല. നയതന്ത്രതല ബാഗേജിലൂടെ സ്വർണം കടത്തിയെങ്കിൽ അത് കേന്ദ്രത്തിന്റെ വീഴ്ചയാണ്.

കടത്തിയവരെ കണ്ടെത്താൻ കഴിയാത്തതും വീഴ്ചയാണ്. കേന്ദ്രത്തിന് എന്തിനാണ് കോൺഗ്രസ് രക്ഷാകവചം തീർക്കുന്നതെന്നു മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് സ്വർണം വിട്ടുകിട്ടാൻ ഫോൺവിളിച്ചു എന്ന ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ല. കേന്ദ്ര ഏജന്‍സികളെ കോൺഗ്രസ് അകമഴിഞ്ഞു പിന്തുണയ്ക്കുകയാണ്. എന്നാൽ, രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോൾ സിപിഎം കയ്യടിച്ചില്ല. അടിസ്ഥാനമില്ലാതെ പ്രതിപക്ഷം കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ഒരുതവണ തകർന്നു വീണതാണ്. തകർന്ന ചീട്ടുകെട്ട് കെട്ടിപ്പൊക്കാനാണ് വീണ്ടും നോക്കുന്നത്. അതും തകർന്നു വീഴുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM Pinarayi Vijayan reply in adjournment motion discussion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com