‘ദക്ഷിണേന്ത്യയിലെ വിമാന സർവീസ് ഹബായി കൊച്ചിയെ മാറ്റും’
Mail This Article
കൊച്ചി ∙ ഗോ ഫസ്റ്റ് കൊച്ചി-അബുദാബി സർവീസിന് തുടക്കം. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് സർവീസ് ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ നിന്ന് ഗോ ഫസ്റ്റ് ആരംഭിക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര സർവീസാണിത്. ആഴ്ചയില്‍ മൂന്ന് ദിവസം നേരിട്ട് ഫ്‌ളൈറ്റുകള്‍ ഉണ്ടാകും. കൊച്ചി-അബുദാബി സര്‍വീസ് ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലും അബുദാബി-കൊച്ചി സര്‍വീസ് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലുമാണ് ഉണ്ടാകുക.
വിമാന കമ്പനികൾക്ക് സിയാലിൻമേലുള്ള വിശ്വാസമാണ് ഓരോ പുതിയ സർവീസും സൂചിപ്പിക്കുന്നതെന്ന് സുഹാസ് പറഞ്ഞു. ‘കൊച്ചിയെ ദക്ഷിണേന്ത്യയിലെ വിമാന സർവീസ് ഹബ് ആക്കാൻ ഈ നീക്കം കരുത്ത് പകരും’- സുഹാസ് കൂട്ടിച്ചേർത്തു. വരും കാലങ്ങളിൽ കൊച്ചിയിൽ നിന്നും കൂടുതൽ സർവീസുകൾ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഗോ ഫസ്റ്റ് എന്ന് കൊച്ചി ഓപ്പറേഷൻസ് മാനേജർ മുരളിദാസ് മേനോൻ അറിയിച്ചു.
കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് 45 സർവീസുകളാണ് നിലവിലുള്ളത്. ഇത്തിഹാദ്, എയർ അറേബ്യ അബുദാബി, ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവ നടത്തുന്ന സർവീസുകളുണ്ട്. ഇതിനു പുറമെയാണ് ഗോ ഫസ്റ്റിന്റെ പുതിയ ത്രിവാര സർവീസ്. കൊച്ചിയില്‍ നിന്നും കുവൈറ്റിലേക്കും മസ്‌ക്കറ്റിലേക്കും ഗോ ഫസ്റ്റ് നേരിട്ട് വിമാന സര്‍വീസ് പ്രഖ്യാപിച്ചിരുന്നു.
English Summary: Go First Kochi- Abu Dhabi service begins