ബാങ്കിങ്ങിൽ സമ്പൂർണ സ്വകാര്യവൽക്കരണം പരിഗണനയിൽ; ബിൽ അവതരിപ്പിക്കാൻ നീക്കം
Mail This Article
ന്യൂഡൽഹി ∙ പൊതുമേഖലാ ബാങ്കുകളുടെ സമ്പൂർണ സ്വകാര്യവൽക്കരണത്തിന് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് വിവരം. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം സാധ്യമാക്കുന്ന ഭേദഗതികളാകും ഈ ബില്ലിലുണ്ടാവുക. ഇതേക്കുറിച്ച് റിസർവ് ബാങ്കുമായി ധനമന്ത്രാലയം ചർച്ച നടത്തി.
പൊതുമേഖലാ ബാങ്കുകളിൽ കേന്ദ്ര സർക്കാരിന് 51 ശതമാനം ഓഹരി വേണമെന്നാണ് നിലവിലെ നിയമം. ഇതു പൂർണമായും ഒഴിവാക്കുന്ന ഭേദഗതിയാണ് പരിഗണനയിലെന്ന് ഇതേക്കുറിച്ച് അറിയാവുന്ന കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, കേന്ദ്ര സർക്കാർ 26 ശതമാനം ഓഹരി നിലനിർത്തണമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് മുൻപു നടന്ന ചർച്ചകളിലെ നിലപാട്. പടിപടിയായി ഇതു കുറയ്ക്കാമെന്നായിരുന്നു ധാരണ.
English Summary: PSB Privatisation Bill may allow government complete exit