പതിനാലുകാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് മൂന്നര വർഷം തടവും 20,000 രൂപ പിഴയും
Mail This Article
തിരുവനന്തപുരം∙ പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ നെയ്യാറ്റിൻകര പരശുവയ്ക്കൽ നെടിയാൻകോട് വാർഡിൽ പിണ്ണാറക്കര പുത്തൻവീട്ടിൽ സുകു(52)വിനെ മൂന്നര വർഷം തടവിനും 20,000 രുപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശനനാണ് വിധിച്ചത്.
2016 ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം. ഒൻപതാം ക്ലാസിൽ പഠിക്കുകയായിരുന്ന കുട്ടി സ്കൂൾ വിട്ട് വീട്ടിലേക്കു പോകുമ്പോഴായിരുന്നു സംഭവം. പേരൂർക്കട പെട്രോൾ പമ്പിനു സമീപത്തുള്ള ഒരു ഗോഡൗണിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. പല ദിവസങ്ങളിൽ കുട്ടിയുമായി പരിചയഭാവം കാണിച്ച് പ്രതി ചിരിക്കുമായിരുന്നു. സംഭവ ദിവസം പ്രതി തന്ത്രപൂർവം കുട്ടിയെ ഗോഡൗണിലേക്കു വിളിച്ചു കയറ്റി പീഡിപ്പിക്കുകയായിരുന്നു.
പ്രതിയെ തള്ളിമാറ്റി കുട്ടി ഓടി രക്ഷപ്പെട്ടു. ഭയന്ന കുട്ടി റോഡിൽനിന്ന് കരയുമ്പോൾ ഇതുകണ്ട് ഒരാൾ കുട്ടിയുടെ വീട്ടിൽ അറിയിച്ചു. കുട്ടിയുടെ അച്ഛൻ സ്ഥലത്തെത്തി പേരുർക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പിഴയായി ഈടാക്കുന്ന തുക കുട്ടിക്ക് നൽകാൻ കോടതി നിർദ്ദേശിച്ചു. പ്രോസിക്യൂഷൻ എഴു സാക്ഷികളെ വിസ്തരിച്ചു. പന്ത്രണ്ട് രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി.
English Summary : Sexual abuse towards 14 year old boy: Accused sentenced to 14 years in jail