ADVERTISEMENT

ജയ്പുർ∙ രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരനെ കടയിൽകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത് വസ്ത്രത്തിന് അളവെടുക്കാനെന്ന വ്യാജേനയെത്തിയവർ. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. കൊല്ലപ്പെട്ട കനയ്യ ലാൽ, ധന്‍ മണ്ഡി മാർക്കറ്റിലെ തന്റെ കടയിൽ ഇരിക്കുമ്പോഴാണ് പ്രതികളായ ഗൗസ് മുഹമ്മദും മുഹമ്മദ് റിയാസ് അൻസാരിയും എത്തിയത്. ഇതിലൊരാൾക്ക് തുണി തയ്ക്കാൻ അളവെടുക്കണമെന്ന് ആവശ്യപ്പെട്ടു. കനയ്യ ലാൽ അളവെടുക്കുന്നതിനിടെ ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 

മറ്റേയാൾ ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ഓടി രക്ഷപ്പെട്ട പ്രതികൾ, സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുന്നതും വിഡിയോയിലുണ്ട്. പ്രവാചക വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ദേശീയ വക്താവ് നൂപുർ ശർമയെ അനുകൂലിച്ച് കനയ്യ ലാല്‍ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇതിന്റെ പേരിൽ കടയിലെത്തി ആക്രമിക്കുകയായിരുന്നു. കനയ്യ ലാലിനെ ചില സംഘങ്ങൾ മുൻപ് ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് അറിയിച്ചു.

പ്രതികളെ രണ്ടുപേരെയും ചൊവ്വാഴ്ച രാത്രിയോടെ രാജ്‌സമന്ദിൽ നിന്ന് അറസ്റ്റ് ചെയ്തു. പ്രതികൾ പുറത്തുവിട്ട വിഡിയോ കാണുകയോ പ്രചരിപ്പിക്കയോ ചെയ്യരുതെന്ന് രാജസ്ഥാൻ പൊലീസ് ആവശ്യപ്പെട്ടു. നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻഐഎ) ഒരു സംഘം ഉദയ്പുരിലേക്ക് തിരിച്ചു. സംഭവത്തെ തുടർന്ന് സംസ്ഥാനത്താകെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.  24 മണിക്കൂർ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു. ഒരു മാസത്തേക്ക് സമ്മേളനങ്ങളും നിരോധിച്ചു. ഉദയ്പുർ ജില്ലയിലെ ഏഴു മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശവാസികൾ തെരുവിലിറങ്ങിയതിനെ തുടർന്ന് സംഭവസ്ഥലത്തെ കടകൾ അടപ്പിച്ചു. 

സംഭവം സംസ്ഥാന ഭരണകൂടത്തിന്റെ വീഴ്ചയെന്ന് ബിജെപി ആരോപിച്ചു. പട്ടാപ്പകൽ നിരപരാധിയായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് സംസ്ഥാന സർക്കാരിന്റെ പ്രേരണയാലാണെന്ന് വ്യക്തമാക്കുന്നുവെന്ന് മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ട്വീറ്റ് ചെയ്തു. അശോക് ഗെലോട്ട് സർക്കാരിന്റെ ഭരണത്തിൽ ഹിന്ദുക്കൾ സുരക്ഷിതരല്ലെന്ന് ഉദയ്പുർ കൊലപാതകം തെളിയിച്ചുവെന്ന് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു.

സംഭവം ദുഃഖകരമാണെന്ന് പറഞ്ഞ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സമാധാനത്തിന് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അദ്ദേഹം കുറ്റപ്പെടുത്തി. ‘രാജ്യത്ത് ഇന്ന് സംഘർഷഭരിതമായ അന്തരീക്ഷമാണ്. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്തെ അഭിസംബോധന ചെയ്യാത്തത്?. ആളുകൾക്കിടയിൽ പിരിമുറുക്കമുണ്ട്. പ്രധാനമന്ത്രി പൊതുജനങ്ങളെ അഭിസംബോധന ചെയ്യണം. ഇത്തരം അക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ല’– അദ്ദേഹം പറഞ്ഞു.

സംഭവത്തെ അപലപിച്ച് നിരവധി നേതാക്കൾ രംഗത്തെത്തി. ഉദയ്പുരിലെ ക്രൂരമായ കൊലപാതകം അറിഞ്ഞ് ഞെട്ടിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ‘മതത്തിന്റെ പേരിലുള്ള ക്രൂരത വച്ചുപൊറുപ്പിക്കാനാവില്ല. എല്ലാവരും ഒരുമിച്ച് വിദ്വേഷത്തെ ചെറുക്കണം. ദയവായി സമാധാനവും സാഹോദര്യവും നിലനിർത്തുക’– അദ്ദേഹം പറഞ്ഞു. കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണമെന്നും മതത്തിന്റെ പേരിൽ വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നത് രാജ്യത്തിന് അപകടമാണെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. സംഭവത്തെ അപലപിച്ച എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി, സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

English Summary: Udaipur Murder Case: How Tailor Kanhaiya Lal Was Killed In His Shop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com