ADVERTISEMENT

കിൻഷാസ∙ ആഭ്യന്തരയുദ്ധം രൂക്ഷമായ കോംഗോയിൽ, രണ്ടു തവണ ഭീകര സംഘടനകൾ തട്ടിയെടുത്തു ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കുകയും നിർബന്ധിച്ച് മനുഷ്യമാംസം കഴിപ്പിക്കുകയും ചെയ്ത യുവതിയുടെ അനുഭവം പറഞ്ഞ് വനിതാക്ഷേമ പ്രവർത്തക. കോംഗോയിലെ സ്ഥിതിഗതികൾ ചർച്ച െചയ്യാൻ ചേർന്ന യുഎൻ രക്ഷാ സമിതി യോഗത്തിലാണ് കോംഗോയിലെ വനിതകളുടെ അവകാശങ്ങൾക്കായി പോരാടുന്ന ഫീമെയിൽ സോളിഡാരിറ്റി ഫോർ ഇന്റഗ്രേറ്റഡ് പീസ് ആൻസ് ഡെവലപ്മെന്റിന്റെ പ്രസിഡന്റ് ജൂലിയാന ലൂസെൻഗേ ഒരു യുവതിയുടെ അനുഭവം പറഞ്ഞത്. കോംഗോയിൽ മേയ് മുതൽ സർക്കാരും വിമത സംഘങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുകയാണ്.

കോംഗോയിൽ സർക്കാരിനെതിരെ പൊരുതുന്ന സംഘടനകളിലൊന്നായ കൊഡെകോ തട്ടിക്കൊണ്ടുപോയ തന്റെ കുടുംബാംഗത്തെ മോചിപ്പിക്കാൻ മോചനദ്രവ്യവുമായി പോയതായിരുന്നു യുവതി. ഭീകരർ യുവതിയെയും തടവിലാക്കുകയും ഉപദ്രവിക്കുകയും പലവട്ടം ലൈംഗികപീഡനത്തിന് ഇരയാക്കുകയും ചെയ്തു. തുടർന്ന് ഒരു തടവുകാരന്റെ കഴുത്തുവെട്ടി കൊലപ്പെടുത്തി കുടൽ പുറത്തെടുത്ത് അതു പാകം ചെയ്യാൻ യുവതിയോട് ആവശ്യപ്പെട്ടു. ബാക്കി മാംസവും പാകം ചെയ്യിച്ച് അത് യുവതിയടക്കമുള്ള തടവുകാരെക്കൊണ്ടു കഴിപ്പിച്ചു.

കുറച്ചു ദിവസത്തിനു ശേഷം യുവതിയെ മോചിപ്പിച്ചെങ്കിലും വീട്ടിലേക്കു മടങ്ങും വഴി മറ്റൊരു ഭീകരസംഘം വീണ്ടും തട്ടിക്കൊണ്ടു പോയി. അവിടെയും തുടർച്ചയായ ലൈംഗിക പീഡനത്തിന് ഇരയായി. മനുഷ്യമാസം ഭക്ഷിപ്പിക്കുകയും ചെയ്തു. അവിടെനിന്നു രക്ഷപ്പെട്ട യുവതിയാണ് തന്നോടിതു പറഞ്ഞതെന്ന് ലൂസെൻഗേ പതിനഞ്ചംഗ രക്ഷാസമിതിക്കു മുന്നിൽ വ്യക്തമാക്കി. രണ്ടാമത്തെ ഭീകരസംഘടനയുടെ പേര് ലൂസെൻഗേ വെളിപ്പെടുത്തിയില്ല.

ധാതു സമ്പന്നമായ കോംഗോയുടെ കിഴക്കൻ മേഖലയിൽ ഭൂമിക്കും മറ്റു വിഭവങ്ങൾക്കും വേണ്ടി പോരാടുന്ന സായുധ സംഘമാണ് കൊഡെകോ. ഇത്തരം ഏറ്റുമുട്ടലുകളിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിനു പേർ നാടും വീടുമുപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മേയ് മുതൽ കോംഗോ സേന എം23 വിമത സംഘവുമായി പോരാട്ടത്തിലാണ്. കഴിഞ്ഞ 20 വർഷമായി യുഎൻ സംഘത്തെ കോംഗോയിൽ വിന്യസിച്ചിട്ടുണ്ട്.

English Summary : Woman made to cook and eat human flesh, Congo group tells U.N.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com