തിരുവനന്തപുരം ∙ ബ്രൂവറിയിലെ വന്‍ അഴിമതി മൂടിവയ്ക്കാനുള്ള പിണറായി സര്‍ക്കാരിന്‍റെ ശ്രമം കോടതി തടഞ്ഞെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. കേസില്‍ നിയമപോരാട്ടം തുടരും. കേരളം കണ്ട വലിയൊരു അഴിമതിയാണ് പുറത്തുകൊണ്ടുവരാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം പിണറായി സർക്കാർ ബ്രൂവറി അനുവദിക്കാൻ തീരുമാനിച്ചതിൽ അഴിമതി നടന്നതായി ആരോപിച്ചു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ തുടർനടപടി അവസാനിപ്പിക്കണമെന്ന വിജിലൻസ് അപേക്ഷ, കോടതി തള്ളുകയായിരുന്നു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടേതാണു വിധി.
ബ്രൂവറിക്ക് അനുമതി നൽകിയ സമയത്തെ സർക്കാർ ഫയലുകൾ കോടതിയിൽ ഹാജരാക്കാൻ നികുതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു നിർദേശം നൽകണമെന്ന ചെന്നിത്തലയുടെ ആവശ്യവും കോടതി അനുവദിച്ചു. സാക്ഷികളുടെ മൊഴി നേരിട്ടു രേഖപ്പെടുത്തുന്ന ഘട്ടമായതിനാൽ ഫയലുകൾ സാക്ഷികളെ കാണിക്കാൻ സാധിക്കില്ലെന്നായിരുന്നു വിജിലൻസ് നിലപാട്.
English Summary: Ramesh chennithala on Brewary case