ADVERTISEMENT

മുംബൈ ∙ ഉദ്ധവ് താക്കറെ സർക്കാരിനെ മറിച്ചിട്ട് ഭരണംപിടിച്ച ബിജെപി– ഏക്നാഥ് ഷിൻഡെ കൂട്ടുകെട്ടിനോടുള്ള മഹാവികാസ് അഘാഡി നേതാക്കളുടെ രോഷം തീരുന്നില്ല. പുതിയ സർക്കാരിനെതിരെ എതിർപ്പ് പ്രകടിപ്പിക്കാൻ കിട്ടുന്ന അവസരമെല്ലാം അവർ വിനിയോഗിക്കുകയാണ്.  ഞായറാഴ്ച നടന്ന സ്പീക്കർ തിരഞ്ഞെടുപ്പ് ഏക്നാഥ് ഷിൻഡെ സർക്കാരിന്റെ ആദ്യ ബലപരീക്ഷണമായിരുന്നു. ഭരണപക്ഷത്തിനായി മത്സരിച്ച ബിജെപി എംഎൽഎ രാഹുൽ നർവേക്കർ വിജയിക്കുകയും ചെയ്തു.

എന്നാൽ, സ്പീക്കർ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ, ഷിൻഡെ പക്ഷത്തുള്ള ശിവസേന എംഎൽഎ യാമിനി യശ്വന്ത് ജാദവിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രതിപക്ഷ എംഎൽഎമാർ അമർഷം  തീർത്തത്. യാമിനി വോട്ടു ചെയ്യാൻ എത്തിയപ്പോൾ ‘ഇഡി, ഇഡി..’ എന്ന് പ്രതിപക്ഷ എംഎൽഎമാർ മുദ്രാവാക്യം മുഴക്കുകയായിരുന്നു. യാമിനിക്കൊപ്പം ഭർത്താവും എംഎൽഎയുമായ യശ്വന്ത് ജാദവും ഷിൻഡെ പക്ഷത്തോടൊപ്പം ചേർന്നിരുന്നു.

ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് ലംഘിച്ചുവെന്നാരോപിച്ച് മുംബൈ കോർപ്പറേഷൻ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യശ്വന്ത് ജാദവിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടുത്തിടെ സമൻസ് അയച്ചിരുന്നു. ഇതു സൂചിപ്പിച്ചാണ് പ്രതിപക്ഷ എംഎൽഎമാരുടെ മുദ്രാവാക്യം.

കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഒഴിവാക്കാനാണ് ചില എംഎൽഎമാർ ഷിൻഡെ പക്ഷത്തോടൊപ്പം ചേർന്നതെന്ന് ഉദ്ധവ് താക്കറെയുടെ അനുഭാവിയും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവുത്ത് ആരോപിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ അർബുദ രോഗബാധിതയായ തന്നെ ഉദ്ധവ് സർക്കാർ തിരിഞ്ഞുനോക്കിയില്ലെന്നും അതിനാലാണ് ഷിൻഡെയ്‌ക്കൊപ്പം ചേർന്നതെന്നും വ്യക്തമാക്കുന്ന വിഡിയോ യാമിനി പുറത്തുവിട്ടിരുന്നു.

യാമിനി യശ്വന്ത് ജാദവ് സ്പീക്കർ തിരഞ്ഞെടുപ്പിനിടെ. ചിത്രം: എഎൻഐ ട്വിറ്റർ
യാമിനി യശ്വന്ത് ജാദവ് സ്പീക്കർ തിരഞ്ഞെടുപ്പിനിടെ. ചിത്രം: എഎൻഐ ട്വിറ്റർ

English Summary: ‘ED, ED’ shouts in Maharashtra assembly in protest against rebel MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com