ADVERTISEMENT

മുംബൈ∙ ജൂൺ 21നു മഹാരാഷ്ട്രയിലെ അമരാവതിയിൽ മരുന്നുകട ഉടമ ഉമേഷ് പ്രഹ്ലാദ്‌റാവു കോൽഹെ (54)യെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാളായ യൂസഫ് ഖാൻ  ഉമേഷിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നതായി കൊല്ലപ്പെട്ട ഉമേഷ് കോൽഹെയുടെ മകൻ സാകേത്. 

യൂസഫ് പതിവായി ഞങ്ങളുടെ കടയിൽ വരുമായിരുന്നു. പിതാവുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. സാമ്പത്തികമായി പലതവണ യൂസഫിനെ ഉമേഷ് കോൽഹെ സഹായിച്ചിരുന്നതായും സഹോദരിമാരുടെ വിവാഹം നടത്താൻ പണം നൽകി സഹായിച്ചിരുന്നതായും സാകേത് ദേശീയമാധ്യമത്തോട് പറഞ്ഞു. കുറ്റവാളികൾക്ക് അർഹിച്ച ശിക്ഷ ലഭിക്കണമെന്നും വിചാരണ അതിവേഗം പൂർത്തിയാക്കണമെന്നും സാകേത് പറഞ്ഞു. അറസ്റ്റിലായ മൃഗഡോക്ടര്‍ കൂടിയായ യൂസഫ് ഖാനെ 2006 മുതല്‍ അറിയാമെന്നും  സുഹൃത്തായിരുന്നുവെന്നും  ഉമേഷ് കോൽഹെയുടെ സഹോദരൻ മഹേഷ് കോല്‍ഹെയും മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി വക്താവായിരുന്ന നൂപുർ ശർമയുടെ പ്രവാചക വിരുദ്ധ പരാമർശങ്ങളെ പിന്തുണയ്ക്കുന്ന ചില പോസ്റ്റുകൾ കൊല്ലപ്പെട്ട ഉമേഷ് പ്രഹ്ലാദ്‌റാവു കോൽഹെ (54) വാട്സാപ്പിൽ പങ്കുവച്ചിരുന്നതായി മഹാരാഷ്ട്ര പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ അമരാവതി പൊലീസ് കമ്മിഷണർ ഡോ. ആരതി സിങ്, ഉമേഷിന്റെ കൊലപാതകത്തെ മോഷണത്തിനിടെയുള്ള കൊലപാതകമായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച്  അമരാവതി എംപി നവനീത് റാണ രംഗത്തെത്തി. നവനീത് റാണയുടെ ആരോപണം അന്വേഷിക്കുമെന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മാധ്യമങ്ങളോട് പ്രതികരിച്ചു. 

ഉമേഷ് കോൽഹെയുടെ കഴുത്തിൽ 5 ഇഞ്ച് വീതിയും ആഴവുമുള്ള മുറിവുണ്ടായിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ഉടൻ മരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുനടത്തിയ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത് പരിശീലനം ലഭിച്ചവരാണെന്നാണ് പൊലീസ് നൽകുന്ന സൂചന. കേസിലെ പ്രധാന പ്രതി ഇർഫാൻ ഖാനെയും മറ്റൊരു പ്രതി യൂസുഫ് ഖാനെയും കൂടി കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇവരെ കോടതി ഏഴുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇതോടെ അറസ്റ്റിലായവർ ഏഴായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എൻഐഎയ്ക്ക് അന്വേഷണം കൈമാറിയതിനു പിന്നാലെയാണ് അറസ്റ്റ്.  അമരാവതിയിലെത്തിയ എൻഐഎ സംഘം പ്രതികളെ ചോദ്യം ചെയ്തു. 

ഇർഫാൻ ഖാനാണ് ഉമേഷിന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ മറ്റുള്ളവർക്ക് ഇയാൾ പണവും സുരക്ഷിത താവളവും വാഗ്ദാനം ചെയ്തിരുന്നു. ഇയാൾ എൻജിഒ നടത്തുകയാണെന്നും 10,000 രൂപയാണു കൊലയാളികൾക്കു വാഗ്ദാനം ചെയ്ത പ്രതിഫലമെന്നും പൊലീസ് അറിയിച്ചു. യുസുഫ് ഖാനും ഇർഫാൻ ഖാനും  അംഗങ്ങളായ വാട്സാപ് ഗ്രൂപ്പിലാണ്  നൂപുർ ശർമയെ പിന്തുണച്ച് ഉമേഷ് പോസ്റ്റ് ഇട്ടത്. 

English Summary: Amravati murder: Accused was at the funeral, says slain chemist’s son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com