ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടിസിനെതിരെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍. യുഡിഎഫിന് എന്ത് ആക്ഷേപവും  പറയാനുള്ള വേദിയാണോ നിയമസഭ. നിയമസഭയില്‍ മറുപടി പറയാന്‍ കഴിയാത്ത ആളെപ്പറ്റി സഭയില്‍ ആക്ഷേപം ഉന്നയിക്കാന്‍ കഴിയുമോ എന്നും മുഖ്യമന്ത്രിയുടെ കുടുംബത്തെ ലക്ഷ്യമാക്കിയുള്ള യുഡിഎഫ് ആരോപണത്തെ പരാമർശിച്ചു കൊണ്ട് ഇ.പി.ജയരാജന്‍ ചോദിച്ചു. അവകാശലംഘന നോട്ടിസ് ആര്‍ക്കാണ് കൊടുത്തു കൂടാത്തത്. ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ചു കൊണ്ട് യുഡിഎഫ് നിയസഭയില്‍ അഴിഞ്ഞാടുകയാണെന്നും ഇ.പി.ജയരാജൻ മനോരമ ന്യൂസിനോട് പറഞ്ഞു. 

സ്വർണക്കടത്തുകേസ് പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടു നടന്ന അടിയന്തരപ്രമേയ ചർച്ചയിൽ വസ്തുതാവിരുദ്ധമായ കാര്യം പറഞ്ഞ് സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചുവെന്നു പരാതിപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ എംഎൽഎയാണ് സ്പീക്കർക്ക് അവകാശ ലംഘന നോട്ടിസ് നൽകിയത്. മുഖ്യമന്ത്രിയുടെ മകൾ വീണാവിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസ് കമ്പനിയുടെ വെബ്സൈറ്റിൽ, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് സ്ഥാപനത്തിന്റെ ഡയറക്ടർ ജെയ്ക് ബാലകുമാർ അവരുടെ ‘മെന്റർ’ ആണെന്നു പറഞ്ഞിരുന്നത് കുഴൽനാടൻ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. 

ഇതിനു നൽകിയ മറുപടിയിൽ ‘മാത്യു കുഴൽനാടൻ പറഞ്ഞത് പച്ചക്കള്ളമാണെന്നും അത്തരത്തിലുള്ള ഒരു വ്യക്തി മകളുടെ മെന്റർ ആണെന്ന് ഒരു ഘട്ടത്തിലും അവർ പറഞ്ഞിട്ടില്ല എന്നും എന്തും പറയാമെന്നാണോ’ എന്നും മുഖ്യമന്ത്രി ക്ഷോഭത്തോടെ ചോദിക്കുകയും ചെയ്തു. കുടുംബത്തിനു നേരെയുള്ള അതീവഗുരുതരമായ ആരോപണങ്ങളിൽ ഒന്നിനു പോലും കൃത്യമായ മറുപടി പറയാനുള്ള കരുത്തും അന്തസ്സുമില്ലാത്തയാളാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആരോപിച്ചിരുന്നു.

English Summary: Breach of privilege notice against Kerala CM: E. P. Jayarajan slams UDF 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com