ADVERTISEMENT

കോട്ടയം∙ മുഖ്യമന്ത്രി പിണറായി വിജയൻ – ഫാരിസ് അബൂബക്കർ വിഷയത്തിൽ വീണ്ടും ആരോപണവുമായി കേരള ജനപക്ഷം നേതാവ് പി.സി. ജോർജ്. ഫാരിസ് അബൂബക്കർ പിണറായിയുടെ മെന്ററാണെന്നും ഇതു താൻ പുറത്തുപറയുമെന്ന തിരിച്ചറിവിലാണ് തനിക്കെതിരെ പീഡനക്കേസ് എടുത്തതെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു. ഇഡി അന്വേഷിച്ചാൽ എല്ലാത്തിനും തെളിവു നൽകും.

ജോർജിന്റെ വാർത്താസമ്മേളനത്തിൽനിന്ന്:

‘തന്റെ ആരോപണങ്ങൾക്ക് സിപിഎമ്മിന് മറുപടിയില്ല. മുഖ്യമന്ത്രി രാജിവച്ച് നിയമനടപടി നേരിടണം. അതാണ് മറുപടി. പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുന്നത് അധാർമികമാണ്. എകെജി സെന്റർ ആക്രമണത്തിനു പിന്നാലെ കലാപ ആഹ്വാനം നടത്തിയെന്ന പരാതിയിൽ ഇ.പി.ജയരാജന് എതിരെ കേസ് എടുക്കണമെന്ന്് ആവശ്യപ്പെട്ട് പരാതി നൽകുമെന്നു പി.സി.ജോർജ് പറഞ്ഞു. തനിക്ക് എതിരെ കലാപാഹ്വാന കേസ് എടുത്ത പൊലീസ് എന്തു നടപടി എടുക്കുമെന്ന് അറിയണം. സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്ക് എതിരെ പറഞ്ഞ കാര്യങ്ങളിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറയുകയാണ് ചെയ്തത്. അതിനാണ് കലാപാഹ്വാനത്തിന് കേസ് എടുത്തത്. എന്നാൽ എകെജി സെന്റർ ആക്രമണ കേസിൽ കോൺഗ്രസിന് എതിരായ ഇ.പി.ജയരാജന്റെ പ്രസ്താവന നാടു നീളെ കോൺഗ്രസ് ഓഫിസുകൾ ആക്രമിക്കാൻ കാരണമായി അതിന് എതിരെ കേസ് എടുക്കണം.

പിണറായിയുടെ മകളുടെ കമ്പനി ബെംഗളൂരുവിൽ സ്ഥാപിക്കാതെ കേരളത്തിൽ സ്ഥാപിച്ചാൽ നന്നായിരുന്നു. വീണ നേരത്തെ ജോലി ചെയ്തിരുന്ന ഒറാക്കിൾ കമ്പനി അവർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ ആറുവർഷമായി മുഖ്യമന്ത്രിയുടെ നിഴലും മാർഗദർശിയുമാണ് ഫാരിസ് അബൂബക്കർ. പിണറായിയുടെ രണ്ടു മക്കളുടെ മൂന്നു കല്യാണത്തിന്റെ തലേന്നും ഫാരിസ് അബൂബക്കർ വീട്ടിലെത്തിയിരുന്നു. ഫാരിസ് അബൂബക്കർ നിഴൽ സാന്നിദ്ധ്യമായി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. 2009ൽ കോഴിക്കോട് സീറ്റ് വീരേന്ദ്രകുമാറിൽ നിന്ന് പിടിച്ചെടുത്തത് ഫാരിസിന്റെ നിർദേശപ്രകാരമാണ്. അന്ന് അവിടെ മത്സരിച്ചത് മുഹമ്മദ് റിയാസാണ്. പെയ്മെന്റ് സീറ്റ് എന്ന് അന്നേ ആരോപണമുണ്ടായിരുന്നു. 

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായി വന്നപ്പോഴാണ് മുടങ്ങിക്കിടന്ന എല്ലാ വൈദ്യുതി പദ്ധതികളും പൂർത്തിയാക്കിയത്. അദ്ദേഹത്തെ നിയമസഭയിൽ ഉൾപ്പെടെ ഞാൻ അഭിനന്ദിച്ചിട്ടുണ്ട്. എന്നാൽ അതിൽ അദ്ദേഹം അഴിമതി നടത്തിയിട്ടുണ്ട്.

സരിതയുടെ ഓഡിയോ ക്ലിപ്പ് ക്രൈം ബ്രാഞ്ചിന്റെ സൃഷ്ടിയാണ്. അതിനകത്ത് ഉള്ളത് എന്റെ ശബ്ദമല്ല. അതൊക്കെ ഞാൻ കോടതിയിൽ തെളിയിച്ചോളാം. അതുകേട്ടാൽ ഇംഗ്ലിഷ് സിനിമ പോലെയുണ്ട്. വിശദമായി വീണ്ടും മാധ്യമങ്ങളെ കാണാനെത്തും.’

ഉമ്മൻ ചാണ്ടിക്ക് എതിരെ ആരോപണം ഉന്നയിച്ചത് സോളർ കേസിലെ പരാതിക്കാരി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ സെക്രട്ടേറിയറ്റിൽ വച്ചു ഉമ്മൻ ചാണ്ടിയേയും പരാതിക്കാരിയെയും കണ്ടു എന്നു പറഞ്ഞത് ക്ലിഫ് ഹൗസിൽ വച്ചു കണ്ടു എന്നാക്കണമെന്നു പരാതിക്കാരി തന്നോടു പറഞ്ഞു. അതു സമ്മതിച്ചില്ല. ഇക്കാര്യം സിബിഐ ചോദിച്ചപ്പോൾ അറിയിച്ചിട്ടുണ്ട്. 

English Summary: PC George's allegation against CM Pinarayi Vijayan, daughter Veena Vijayan and Faris Aboobecker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com