വിജയ് ബാബുവിനെതിരായ ഹർജി തള്ളി; ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ ലൈംഗിക പീഡനക്കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. കേരള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്നു വ്യക്തമാക്കി കൊണ്ടാണിത്. അതേസമയം, ജാമ്യ വ്യവസ്ഥകളിൽ സുപ്രീം കോടതി മാറ്റം വരുത്തി. ഇതുപ്രകാരം, വിജയ് ബാബുവിന് കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകാൻ കഴിയില്ല. കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നതിനും വിലക്കുണ്ട്.
ജൂൺ 27 മുതൽ ജൂലൈ 3 വരെ മാത്രമേ ചോദ്യം ചെയ്യൽ പാടുള്ളുവെന്ന ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥയിലും മാറ്റം വരുത്തി. ഇതുപ്രകാരം, ആവശ്യമായി വന്നാൽ പൊലീസിനു തുടർന്നും വിജയ് ബാബുവിനെ ചോദ്യം ചെയ്യാം. അതിജീവിതയെ അധിക്ഷേപിക്കാൻ പാടില്ല. തെളിവു നശിപ്പിക്കുന്നതിനോ സാക്ഷികളെ സ്വാധീനിക്കുന്നതിനോ ഉള്ള ശ്രമങ്ങൾ പാടില്ല തുടങ്ങിയ വ്യവസ്ഥകളും വിജയ് ബാബുവിനുള്ള മുൻകൂർ ജാമ്യവ്യവസ്ഥയുടെ ഭാഗമാക്കിക്കൊണ്ടാണ് ജഡ്ജിമാരായ ഇന്ദിര ബാനർജി, ജെ.കെ. മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ച് ഹർജി തീർപ്പാക്കിയത്.
വിഷയം അടിയന്തരമായി പരിഗണിക്കേണ്ടതുണ്ടെന്ന് ഇന്നലെ സംസ്ഥാന സർക്കാരിനു വേണ്ടി ജയദീപ് ഗുപ്ത അവധിക്കാല ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് ഇന്നു കേസ് പരിഗണിച്ചത്. സംസ്ഥാന സർക്കാരിനു പുറമേ, അതിജീവിതയും മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഫെയ്സ്ബുക്ക് ലൈവിൽ വന്നു തന്റെ പേര് വിജയ്ബാബു വെളിപ്പെടുത്തിയെന്നും പരാതി പിൻവലിക്കാൻ വലിയ സമ്മർദമുണ്ടെന്നുമാണ് അതിജീവിത ചൂണ്ടിക്കാട്ടിയത്.
English Summary: Supreme Court Refuses To Interfere With Order Granting Anticipatory Bail To Actor Vijay Babu In Rape Case, Modifies Conditions