‘ഇനി ഏകയായി പോരാട്ടം നടത്തുന്ന ശർമിളയ്ക്കൊപ്പം’; ജഗനെ വിട്ട് മകൾക്കൊപ്പം പോയി വിജയമ്മ
Mail This Article
ഹൈദരാബാദ്∙ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയുടെ അമ്മയും വൈഎസ്ആർ കോണ്‍ഗ്രസ് പാർട്ടിയുടെ പ്രസിഡന്റുമായ വൈ.എസ്.ആർ.വിജയലക്ഷ്മി എന്ന വിജയമ്മ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും രാജിവച്ചു. വിജയമ്മയുടെ മകളായ വൈ.എസ്.ശർമിള അയൽ സംസ്ഥാനമായ തെലങ്കാനയിൽ നയിക്കുന്ന രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാകാനാണ് രാജിവയ്ക്കുന്നതെന്ന് വിജയമ്മ അറിയിച്ചു. വെള്ളിയാഴ്ച ഗുൻഡൂരിൽ നടന്ന പാർട്ടി പ്ലീനത്തിൽ സംസാരിക്കവെയാണ് വിജയമ്മ തന്റെ രാജി പ്രഖ്യാപനം നടത്തിയത്. മകൻ വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയും പരിപാടിയിൽ പങ്കെടുത്തിരുന്നു.
‘വൈ.എസ്.രാജശേഖര റെഡ്ഡിയുടെ സ്വപ്നങ്ങൾ തെലങ്കാനയിലെ ജനങ്ങളിലേക്ക് എത്തിക്കാൻ ഏകയായി പോരാട്ടം നടത്തുന്ന എന്റെ മകൾ വൈ.എസ്.ശർമിളയോടൊപ്പം ഞാൻ നിൽക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ആഭ്യൂഹങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു. അതിനാൽ കുടുംബത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെ കുറിച്ചുള്ള അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുന്നതിനായി വൈഎസ്ആർസിപിയിൽനിന്നു രാജിവയ്ക്കാൻ തീരുമാനിച്ചു.
ജഗൻ ആന്ധ്രയിൽ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് എനിക്ക് ഉറപ്പാണ്. അവന്റെ വിഷമഘട്ടങ്ങളിൽ ഞാൻ അവനൊപ്പം നിന്നിരുന്നു. ഇപ്പോൾ അവന് നല്ല സമയമാണ്. ഇപ്പോൾ ഞാൻ മകൾക്കൊപ്പം നിന്നില്ലെങ്കിൽ എനിക്ക് കുറ്റബോധം ഉണ്ടാകും. അതിനാൽ എന്റെ മനഃസാക്ഷിയുടെ വാക്കുകൾ കേട്ട് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണ്. മകനൊപ്പം അവന്റെ അമ്മ എന്ന നിലയിൽ നിലകൊള്ളും, അതുപോലെ ആന്ധ്രയിലെ ജനങ്ങൾക്കൊപ്പവും.’– വിജയമ്മ പറഞ്ഞു. ജൂലൈ 2021ൽ വൈഎസ്ആർ തെലങ്കാന പാർട്ടി എന്ന പാർട്ടിക്ക് ശർമിള രൂപം നൽകിയിരുന്നു.
ജലം പങ്കുവയ്ക്കുന്നത് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ശർമിളയും ജഗനും രണ്ടു ചേരിയിലാണ്. അതിനാൽ ജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇരുവരുടെ പാർട്ടികൾക്കും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളതെന്നും അതിനാൽ രണ്ടു പാർട്ടിയിലും ഒരുമിച്ച് നിൽക്കുന്നത് ശരിയല്ലെന്നും വിജയമ്മ പറഞ്ഞു. ഇരു പാർട്ടികളും ആദ്യം മുതൽ പരസ്പരം അകലം പാലിച്ചിരുന്നു. ശർമിള തെലങ്കാനയിൽ പാർട്ടി തുടങ്ങാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ അതുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് വൈഎസ്ആർ കോൺഗ്രസ് അറിയിച്ചിരുന്നു.
2009ൽ വൈ.എസ്.രാജശേഖര റെഡ്ഡി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെ കഡപ ജില്ലയിലെ പുലിവേൻഡുള മണ്ഡലത്തിൽനിന്ന് വിജയമ്മ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ 2014ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ തിരഞ്ഞെടുപ്പു രാഷ്ട്രീയം അവസാനിപ്പിച്ച അവർ വൈഎസ്ആർസിപിയുടെ പ്രസിഡന്റായി തുടർന്നു.
English Summary :In Major Twist, YS Jagan Reddy's Mother Quits Party's Honorary Post