ഗൂഢാലോചന കേസ്: ഷാജ് കിരണിന്റെ രഹസ്യമൊഴിയെടുക്കും, സാക്ഷിയാക്കാൻ നീക്കം
Mail This Article
പാലക്കാട് ∙ നയതന്ത്ര സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇടനിലക്കാരൻ ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി അടുത്ത ബുധനാഴ്ചയാണ് മൊഴി രേഖപ്പെടുത്തുന്നത്. ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിമിന്റെ രഹസ്യമൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സ്വപ്ന പുറത്തുവിട്ട ശബ്ദ രേഖയില്‍ ഇബ്രാഹിമിന്റെ സാന്നിധ്യമുണ്ടായിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചതിനു പിന്നാലെ റജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന കേസില്‍ ഷാജ് കിരണിനെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ഷാജ് കിരണ്‍ ഇടനിലക്കാരനായി ഇടപെട്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. എന്നാല്‍ ഗൂഢാലോചനയില്‍ പങ്കില്ലെന്ന് ഷാജ് കിരണ്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.
സ്വപ്നയെയും ഷാജ് കിരണിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘം പിടിച്ചെടുത്തു. ഫോണ്‍ റെക്കോർഡുകളും ശബ്ദരേഖകളും വീണ്ടെടുക്കാന്‍ ഇവ ഫൊറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
English Summary: Conspiracy Case: Magistrate to record Shaj Kiran's Statement