ADVERTISEMENT

ന്യൂഡൽഹി ∙ ജയിലിൽ കഴിയവേ 200 കോടി രൂപയുടെ തട്ടിപ്പു നടത്തിയ സുകാഷ് ചന്ദ്രശേഖറിന്റെ അടുത്ത സഹായി പൂജ സിങ്ങിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്‌തു. സുകാഷിന്റെ ഭാര്യയും നടിയുമായ ലീനാ മരിയാ പോളിന്റെ മാനേജറാണ് പൂജ. തിഹാർ ജയിലിൽ കഴിയവേ സുകാഷ് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ പൂജയ്ക്കു വ്യക്തമായ പങ്കുണ്ടെന്നു ബോധ്യമായതിനെ തുടർന്നാണ് അറസ്റ്റ്. ഡൽഹിയിൽ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് പൂജ സിങ്ങിനെ ഇഡി അറസ്റ്റ് ചെയ്‌തത്. തിഹാർ ജയിലിലെ ജീവനക്കാർ വഴി സുകാഷിന് അടുത്തിടെ പൂജ സന്ദേശമയച്ചിരുന്നു. പൂജ സിങ്ങിന്റെ വസതിയിലും മറ്റിടങ്ങളിലുമായി ഇഡി നടത്തിയ റെയ്ഡിൽ പ്രധാനപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തിരുന്നു. സുകാഷിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് പൂജയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

തിഹാർ ജയിലിൽ കഴിയവേ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ മുന്‍ പ്രമോട്ടര്‍ ശിവിന്ദര്‍ സിങ്ങിന്റെ ഭാര്യ അതിഥി സിങ്ങിന്റെ കൈയില്‍നിന്ന് ഭര്‍ത്താവിനു ജാമ്യം നേടിക്കൊടുക്കാമെന്നു വാഗ്ദാനം നല്‍കി 200 കോടി രൂപയോളം തട്ടിച്ച കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുകാഷിനെയും ഭാര്യ ലീന മരിയ പോളിനെയും അറസ്റ്റ് ചെയ്യുന്നത്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരെന്നു തെറ്റിദ്ധരിപ്പിച്ച് ‘സ്പൂഫ് കോള്‍’ നടത്തിയാണ് സുകാഷ് ഇത്രയധികം തുക തട്ടിയത്. സുകാഷിന് ആവശ്യമായ സഹായങ്ങൾ ചെയ്‌തിരുന്നത് പൂജയാണെന്നും സുകാഷിന്റെ നിർദേശപ്രകാരം പൂജ ജയിൽ ജീവനക്കാരെയും മറ്റും സ്വാധീനിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അജയ് ഭല്ല, നിയമ സെക്രട്ടറി അനൂപ് കുമാര്‍, നിയമമന്ത്രാലയ ഉദ്യോഗസ്ഥന്‍ അഭിനവ് എന്നിവരാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് സുകാഷ് അതിഥിയെ കബളിപ്പിച്ചത്. അതിഥി സുകാഷിന്റെ നിരവധി ഇരകളില്‍ ഒരാള്‍ മാത്രമാണെന്നാണ് ഇഡിയുടെ നിഗമനം. നിരവധി വമ്പന്മാരെ കബളിപ്പിച്ച് കോടികളാണ് സുകാഷ് സമ്പാദിച്ചിരുന്നത്.

പതിനേഴാം വയസ്സിൽ സാമ്പത്തികത്തട്ടിപ്പിലേക്കു തിരിഞ്ഞ സുകാഷ് (ബാലാജി), ആരെയും വശത്താക്കുന്ന പെരുമാറ്റവും ഉന്നതബന്ധങ്ങളും തുറുപ്പുചീട്ടാക്കിയാണ് തട്ടിപ്പുകൾക്കു കളമൊരുക്കിയത്. ബെംഗളൂരു വികസന അതോറിറ്റിയുമായി ബന്ധമുള്ള രാഷ്ട്രീയക്കാരന്റെ ബന്ധുവെന്ന വ്യാജേന പലരിൽ നിന്നായി 75 കോടി തട്ടിച്ചതാണ് ആദ്യ കേസ്. തമിഴ്നാട്ടിലെത്തിയാൽ ബീക്കൺ ഘടിപ്പിച്ച കാറിൽ പാഞ്ഞിരുന്ന സുകാഷ്, മുഖ്യമന്ത്രിയുടെ മകൻ ആണെന്നു വരെ പലരെയും വിശ്വസിപ്പിച്ചു. ചെന്നൈ അമ്പത്തൂരിലെ കാനറ ബാങ്ക് ശാഖയിൽ നിന്ന് 19 കോടിയുടെ വായ്പാത്തട്ടിപ്പ്, ഐഎഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 76 ലക്ഷത്തിന്റെ തട്ടിപ്പ് എന്നിവയുടെ പേരിൽ 2013ലാണു ലീനയും സുകാഷും അറസ്റ്റിലായത്. അന്ന് 9 ആഡംബര കാറുകളും തോക്കുകളുമുൾപ്പെടെ പിടിച്ചെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയിട്ടും തട്ടിപ്പു തുടർന്നു.

1248-leena-maria-paul
ലീനാ മരിയാ പോൾ: ഫയൽ ചിത്രം

ഇതിനിടെയാണ്, രണ്ടില ചിഹ്നം നിലനിർത്താൻ ശശികലയെയും സംഘത്തെയും സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് 50 കോടി തട്ടിയത്. സാമ്പത്തിക തട്ടിപ്പു കേസിൽ തിഹാർ ജയിലിൽ കഴിയവെ, ജീവനക്കാർ വഴി സംഘടിപ്പിച്ച ഫോൺ വഴിയായിരുന്നു സുകാഷിന്റെ പിന്നീടുള്ള തട്ടിപ്പ്. പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിക്കുന്ന ടെൻഡർ, ക്വട്ടേഷൻ പരസ്യങ്ങൾ തിരഞ്ഞു കണ്ടെത്തുകയാണ് ആദ്യപടി. തുടർന്ന് പരസ്യത്തിൽ ഒപ്പുവച്ച ഉന്നത ഐഎഎസ് ഉദ്യോഗസ്‌ഥനെന്ന പേരിൽ കമ്പനി ഉടമകളെ ഫോണിൽ ബന്ധപ്പെട്ട് കരാർ നൽകാമെന്നു വിശ്വസിപ്പിച്ചാണു തട്ടിപ്പ്. അനധികൃത സ്വത്തിനെതിരെ ക്രിമിനൽ നടപടികൾക്കു സാധ്യതയുണ്ടെന്നും രക്ഷിക്കാമെന്നും ഓഫർ നൽകി വ്യവസായികളിൽ നിന്നു പണം തട്ടിയിരുന്നതും ജയിലിൽ കിടന്നു തന്നെ.

English Summary: Woman Aide Handled Money of Conman Sukesh Chandrashekhar Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com