ADVERTISEMENT

കൊച്ചി∙ ചിന്തൻ ശിബിരത്തിനു പിന്നാലെ ഉയർന്ന പീഡന ആരോപണത്തെ പ്രതിരോധിച്ചും സംസ്ഥാന നേതൃത്വത്തിന്റെ വാദം ആവർത്തിച്ചും യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്.നായർ. ഇല്ലാത്ത പരാതിയുടെ പേരിൽ ഒരാളെ തീർക്കാൻ ശ്രമിക്കുന്നതു ശരിയല്ലെന്നു വീണ പറഞ്ഞു. പരാതിക്കാരി എന്ന് പറയുന്ന പെൺകുട്ടി തന്നെ ഇക്കാര്യം നിരസിച്ചു. അഥവാ പരാതി ഉണ്ടെങ്കിൽ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നു തന്റെ പ്രസ്ഥാനം ഉറപ്പ് പറയുന്നുണ്ട്. മാത്രമല്ല യൂത്ത് കോൺഗ്രസ് ദലിത് വിരുദ്ധ പ്രസ്ഥാനമാണ് എന്ന് പറയുന്നത് എത്രമാത്രം അടിസ്ഥാനരഹിതമാണെന്നും വീണ ചോദിക്കുന്നു. തനിക്കെതിരെയും സൈബർ അധിക്ഷേപം അതിരു വിടുന്നുവെന്നും ഇതു തുടർന്നാൽ നിയമപരമായി മുന്നോട്ടു പോകുമെന്നും വീണ മനോരമ ന്യൂസ് ഡോട്കോമിനോട് പറയുന്നു. 

എല്ലാക്കാലത്തും സ്ത്രീകൾക്കൊപ്പം

ചിന്തൻ ശിബിരത്തിൽ ഞാൻ പങ്കെടുത്തിട്ടില്ല. പങ്കെടുക്കാൻ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും പഠനത്തിന്റെയും പരീക്ഷയുടെയും ഭാഗമായി സ്ഥലത്ത് ഇല്ലായിരുന്നു. പാലക്കാട് നടന്ന ക്യാംപിൽ വിവേക് എസ്. നായർക്കെതിരയാണ് ആരോപണം ഉയർന്നത്. തിരുവനന്തപുരം ജില്ലയിലെ സജീവ പ്രവർത്തകനാണ് വിവേക്. സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ്. അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. പക്ഷേ സംസ്ഥാന വൈസ് പ്രസിഡന്റിനോടുണ്ടായ വാക്കുതർക്കമാണു പുറത്താക്കാൻ കാരണം. മുമ്പും പുറത്താക്കിയിരുന്നു. ഇപ്പോൾ തിരിച്ചെടുത്തു. ഇപ്പോൾ വരുന്ന ആരോപണങ്ങളിൽ വസ്തുതയില്ല.

മാധ്യമങ്ങളിൽ പ്രചരിച്ച കത്ത് ആ കുട്ടി തന്നെ നിഷേധിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് എല്ലാക്കാലത്തും പെൺകുട്ടികളുടെ വിഷയങ്ങൾ വളരെ ഗൗരവമായി കാണുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന പ്രസ്ഥാനമാണ്. കാര്യങ്ങളെല്ലാം സംസ്ഥാന പ്രസിഡന്റ് മാധ്യമങ്ങളോടു വിശദീകരിച്ചിട്ടുണ്ട്. നിലവിൽ ദേശീയ, സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ ഒരു പരാതിയും വന്നിട്ടില്ല. പരാതി ഉണ്ടായാൽ എല്ലാ പിന്തുണയും ഉറപ്പ് പറഞ്ഞിട്ടുണ്ട്. പക്ഷേ പരാതിയുണ്ടെന്ന് ആ പെൺകുട്ടി പറയണമല്ലോ. അല്ലാത്തപക്ഷം സംഘടനാപരമായി വിവേകിനെതിരെ ഒരു നടപടി എടുക്കാനാകില്ല.

ദലിത് വിരുദ്ധതയെന്നത് അടിസ്ഥാനരഹിതം

പി.കെ. ജയലക്ഷ്മി കഴിഞ്ഞ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു. രമ്യ ഹരിദാസ് യൂത്ത് കോൺഗ്രസിന്റെ ഏറ്റവും ഉയർന്ന ഭാരവാഹിയാണ്. ലോകസഭയിലെ എംപിയാണ്. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടാണ് കമ്മിറ്റി രൂപീകരിക്കുന്നത്. വനിതകളെയും ദലിത് വിഭാഗങ്ങളിലും ഉള്ളവർക്ക് ഭാരവാഹിത്വം നൽകിയിട്ടുണ്ട്. പൊതുപ്രവർത്തന രംഗത്ത് ആരും ജാതിയും മതവും പറഞ്ഞല്ല നിൽക്കുന്നത്. എല്ലാവരുടെയും ചോരയുടെ നിറം ഒന്നാണ്. എന്റെ പ്രസ്ഥാനത്തിൽ അത്തരം വിവേചനങ്ങൾ എനിക്ക് തോന്നിയിട്ടില്ല. ആരെയും പരിഗണിക്കുന്നില്ല എന്നു പറഞ്ഞാൽ എന്ത് അടിസ്ഥാന രഹിതമാണ്. ചില ജാതികളുടെ പേറ്റന്റ് മുഴുവൻ ചിലർ ഏറ്റെടുത്തിരിക്കുകയാണ്. ഞങ്ങളുടെ പ്രസ്ഥാനത്തിൽ എല്ലാവരും ഒരേപോലെയാണ് പ്രവർത്തിക്കുന്നത്. 

1248-veena
യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്.നായർ ചിത്രം:facebook.com/advveenanair1

ഞാനാണ് പരാതിക്കാരിയെന്നും കഥകൾ

യൂത്ത് കോൺഗ്രസിന്റെ സമീപകാലത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ പരിപാടിയായിരുന്നു സംസ്ഥാന ക്യാംപ്. മൂന്ന് ദിവസത്തെ ക്യാംപിൽ സംഘടനാ, പരിസ്ഥിതി, ഔട്‍റീച്ച്, രാഷ്ട്രീയം എന്നിവയിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു. ചർച്ചകൾ നടന്നു. പാർട്ടിക്കകത്തുനിന്നും പുറത്തുനിന്നുമുള്ള പ്രഗത്ഭർ പങ്കെടുത്ത ക്യാംപ്. കേരള രാഷ്ട്രീയത്തിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്. അതിനെ ഇകഴ്ത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ഈ ആരോപണം വന്നപ്പോൾ ആദ്യം സിപിഎം സൈബറിടത്ത് പ്രചരിച്ചത് എന്റെ പേരാണ്. എനിക്കെതിരെ അപമര്യാദയായി പെരുമാറി, ഞാൻ പരാതി കൊടുത്തു എന്ന തരത്തിൽ വ്യാപകമായി കഥകളുണ്ടായി. ക്യാംപിൽ ഞാൻ പങ്കെടുത്തിട്ട് പോലുമില്ല. അതിനു ശേഷമാണ് വേറെ ഒരു വ്യക്തിയിലേക്കു പോകുന്നത്. 

കേസുകളുമുണ്ട്, ജയിലിൽ കിടന്നിട്ടുമുണ്ട്

ആ പെൺകുട്ടിക്ക് പോലും അങ്ങനെ ഒരു പരാതിയില്ല. യൂത്ത് കോൺഗ്രസ് വാട്‌സാപ് ഗ്രൂപ്പിൽ ആ കുട്ടി തന്നെ വീശദീകരിച്ച് വോയിസ് മേസേജ് ഇട്ടിരുന്നു. താനിങ്ങനെ ഒരു പരാതി നൽകിയിട്ടില്ലെന്നും വ്യാജമാണെന്നും വിശദമായി പറഞ്ഞു. ഇല്ലാത്ത ഒരു കാര്യത്തിൽ ഒരാളെ തീർക്കാൻ നിൽക്കുന്ന രീതി ശരിയല്ല എന്റെ ഫെയ്സ്ബുക്കിലടക്കം വരുന്നത് പല തരത്തിലുള്ള അധിക്ഷേപങ്ങളാണ്. 

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എനിക്കെതിരെ 18 കേസുകളാണ് ഉണ്ടായിരുന്നത്. അത് ഞാൻ കമ്മീഷന്‍ മുമ്പാകെ സമർപ്പിച്ചതുമാണ്. അതിനു ശേഷവും കേസുകളുണ്ടായിട്ടുണ്ട്. നാലു ദിവസം ജയിലിൽ കിടന്നു. അതിനർഥം നമ്മൾ രാഷ്ട്രീയപരമായി പ്രവർത്തനം നടത്തുന്നവരാണ് എന്നതാണ്. ഒരു കേസ് പോലുമില്ലാതെ ഞാൻ നിയമസഭാ സ്ഥാനാർഥിയായി എന്ന് പറഞ്ഞാൽ അത് സ്ത്രീയെന്ന നിലയിൽ എന്നെ തരംതാഴ്ത്തുകയാണ്. സൈബർ ആക്രമണങ്ങള്‍ അതിരു കടന്നാൽ നടപടി സ്വീകരിക്കും. 

English Summary: Misconduct towards woman in Chintan Shivir: Veena S Nair responds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com