ADVERTISEMENT

ലണ്ടൻ∙ ബ്രിട്ടിഷ് പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ മുന്നിലുള്ള ഇന്ത്യൻ വംശജരായ ഋഷി സുനക്, സ്യുവെല്ല ബ്രേവർമാൻ എന്നിവർക്കെതിരെ വംശീയാധിക്ഷേപ പ്രചാരണം ശക്തമാകുന്നു. ബോറിസ് ജോൺസൺ രാജിവച്ചതോടെ ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിനായി ഇരുവരും രംഗത്തെത്തിയതിനു പിന്നാലെയാണു വംശീയാക്രമണവും തുടങ്ങിയതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

കൺസർവേറ്റീവ് പാർട്ടി നേതാക്കളാണു ഋഷി സുനകും സ്യുവെല്ല ബ്രേവർമാനും. ബ്രിട്ടിഷ് പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ മുൻ ധനമന്ത്രിയായ ഋഷി സുനക് മുന്നിലാണ്. ഇതിനായി ഔദ്യോഗിക പ്രചാരണം സുനക് ആരംഭിച്ചുകഴിഞ്ഞു. ലേബർ പാർട്ടി എംപിമാർ ഉൾപ്പെടെയുള്ളവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളിലടക്കമാണു ഋഷിക്കെതിരെ ആക്രമണം. അദ്ദേഹത്തിന്റെ സമ്പത്ത്, പാർട്ടിഗേറ്റ് വിവാദം, ടാക്സ് വെട്ടിപ്പ്, കുടിയേറ്റ പശ്ചാത്തലം, യുഎസ് ഗ്രീൻ കാർഡ് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണു വിമർശനം.

‘അദ്ദേഹം കോടീശ്വരനാണ്, അത് അവർക്കു നല്ലതാണ്. പക്ഷേ, അദ്ദേഹത്തിനു യുഎസ് ഗ്രീൻ കാർഡ് എന്തിനാണ്? അദ്ദേഹത്തിന്റെ ഭാര്യ എന്തുകൊണ്ടാണ് സ്ഥിര താമസക്കാരിയാണെന്ന രേഖയില്ലാതെ ഇവിടെ കഴിയുന്നത്?’– മുംബൈയിൽ വേരുകളുള്ള കൺസർവേറ്റീവ് നേതാവ് ഡേവിഡ് ബാനർമാൻ ചോദിക്കുന്നു. ഇൻഫോസിസ് സ്ഥാപകരിലൊരാളായ എൻ.ആർ. നാരായണമൂർത്തിയുടെ മകൾ അക്ഷതയാണു സുനകിന്റെ ഭാര്യ.

‘സുനകിന്റെ കുടുംബം സമ്പന്നമാണ്, പക്ഷേ അവർ നികുതി അടയ്ക്കുന്നതിൽനിന്നു വിട്ടുനിൽക്കുന്നു. തണുപ്പകറ്റാൻ സൗകര്യമില്ലാതെ ലക്ഷക്കണക്കിന് ആളുകൾ പ്രയാസപ്പെടുകയാണ്. പുതിയ നീന്തൽകുളത്തിനു ഹീറ്റർ സൗകര്യമൊരുക്കാൻ 12 ലക്ഷം രൂപയോളമാണ് സുനക് ചെലവഴിച്ചത്’– ലേബർ എംപി റിച്ചാർഡ് ബർഗൻ ആരോപിച്ചു. അതേസമയം, ബ്രെക്സിറ്റ് അനുകൂല നിലപാടുള്ള സുനക്കിന് ഇപ്പോഴത്തെ സാമ്പത്തിക വെല്ലുവിളികൾ ഫലപ്രദമായി നേരിടാനാകുമെന്ന അഭിപ്രായത്തിനു കൺസർവേറ്റീവ് പാർട്ടിയിൽ പിന്തുണയേറുന്നുണ്ട്.

‌ഗോവൻ വംശജയായ മുൻ നിയമമന്ത്രി സ്യുവെല്ല ബ്രേവർമാന് എതിരെയും ആരോപണങ്ങളുണ്ട്. ‘സ്യുവെല്ല ബ്രേവർമാൻ ആണോ നമ്മുടെ അടുത്ത പ്രധാനമന്ത്രി? നമ്മൾ പേടിക്കണം, വളരെയധികം പേടിക്കണം’ എന്നാണു സിഖ് ജേണലിസ്റ്റ് സണ്ണി ഹ്യുണ്ടാൽ ‘ദി ഇൻഡിപെൻഡന്റ്’ പത്രത്തിലെഴുതിയ ലേഖനത്തിലെ തലക്കെട്ട്. ‘ബോറിസ് ജോൺസൺ ആണ് അവരുടെ സ്റ്റിറോയിഡ്. തവിട്ടുനിറമുള്ള, ഡോണൾഡ് ട്രംപിന്റെ പെൺവകഭേദമാണ് അവർ’ എന്നും ലേഖനത്തിൽ ആരോപിക്കുന്നു.

മത്സരരംഗത്തു കനത്ത വെല്ലുവിളിയാകുമെന്നു പ്രതീക്ഷിച്ച പ്രതിരോധമന്ത്രി ബെൻ വാലസ് പിന്മാറിയതു സുനക്കിന് അനുകൂലമാണ്. നേതൃസ്ഥാനം മോഹിക്കുന്നവർ ഏറെയുണ്ടെങ്കിലും ആരും ഇതുവരെ ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചിട്ടില്ല. നൈജീരിയൻ വംശജനായ മുൻ മന്ത്രി കെമി ബാഡെനോക് കൂടി മത്സരത്തിനെത്തിയതോടെ രംഗം സജീവമാണ്. മത്സരത്തിന്റെ സമയക്രമം സംബന്ധിച്ച് ഈയാഴ്ച തീരുമാനമായേക്കും.

English Summary: Rishi Sunak and Suella Braverman subjected to racist onslaught in UK after entering PM race

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com