ഗൃഹനാഥൻ ചവിട്ടേറ്റു മരിച്ച സംഭവം: ആക്രിക്കച്ചവടക്കാരൻ പിടിയിൽ
Mail This Article
തിരുവനന്തപുരം∙ ആക്രി പെറുക്കുന്ന ആളുമായുള്ള വാക്കുതർക്കത്തിനിടെ അടിവയറ്റിൽ ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം തൃക്കരുവ സ്വദേശി വിജയകുമാറാണ് പിടിയിലായത്. കൊല്ലത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
കഴക്കൂട്ടം നെട്ടയ്ക്കോണം പുതുവൽ പുത്തൻവീട്ടിൽ കെ.ഭുവനചന്ദ്രൻ (65)ആണ് ചവിട്ടേറ്റു മരിച്ചത്. കരൾ രോഗിയായ ഇദ്ദേഹം ഈയിടെ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
റോഡിൽ ഇളനീർ കച്ചവടക്കാരനുമായി ഭുവനചന്ദ്രൻ സംസാരിച്ചു നിൽക്കുന്നതിനിടെ ആക്രി പെറുക്കുന്ന വിജയകുമാർ മുന്നിൽ വന്നു തുപ്പി. തുടർന്ന് വാക്കു തർക്കം ഉണ്ടായി. അടിവയറ്റിൽ ചവിട്ടേറ്റ ഭുവനചന്ദ്രൻ തെറിച്ചു വീണു ബോധരഹിതനായി. മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ചാണ് മരിച്ചത്. ആക്രി പെറുക്കി വിറ്റു തെരുവിൽ കഴിയുന്ന ആളാണ് ഭിന്നശേഷിക്കാരനായ വിജയകുമാർ.
English Summary: Garbage collector arrested in Bhuvanachandran Murder case