ADVERTISEMENT

മുംൈബ ∙ ഈ മാസം 18നു നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന, എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കും. തന്റെ പാർട്ടി ‘സങ്കുചിത കാഴ്ചപ്പാട്’ പുലർത്തുന്നവരല്ലെന്ന പ്രഖ്യാപനത്തോടെയാണ് ഉദ്ധവ് താക്കറെ ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കണമെന്ന ആവശ്യവുമായി 16 ശിവസേന എംപിമാർ രംഗത്തെത്തിയിരുന്നു. ഉദ്ധവ് താക്കറെ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത 22 എംപിമാരിൽ 16 പേരാണ് എൻ‍ഡിഎ സ്ഥാനാർഥിയെ പിന്തുണയ്ക്കണമെന്ന ആവശ്യമുന്നയിച്ചത്.

‘ഗോത്രവിഭാഗത്തിൽ നിന്നുള്ള ഒരു വനിതയ്ക്ക് ഇന്ത്യൻ രാഷ്ട്രപതിയാകാൻ അവസരം ലഭിക്കുന്നത് ആദ്യമാണെന്നാണ് എന്റെ പാർട്ടിയിൽ ഗോത്രവിഭാഗക്കാരായ നേതാക്കൾ ചൂണ്ടിക്കാട്ടിയത്. ശിവസേനാ എംപിമാരുടെ യോഗത്തിൽ ആരും എന്നെ സമ്മർദ്ദത്തിലാക്കിയിട്ടില്ല. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഞങ്ങൾ അവരെ പിന്തുണയ്ക്കാൻ പാടില്ലാത്തതാണ്. പക്ഷേ, ഞങ്ങൾ അത്രയ്ക്ക് സങ്കുചിത ചിന്താഗതിയുള്ളവരല്ല’ – തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ഉദ്ധവ് താക്കറെ പറഞ്ഞു.

ഇപ്പോൾത്തന്നെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശിവസേനയ്ക്ക് പാർട്ടിക്കുള്ളിൽ മറ്റൊരു കലാപം കൂടി താങ്ങാനാകില്ലെന്നിരിക്കെയാണ് എംപിമാരുടെ അഭ്യർഥന മാനിച്ച് എൻഡിഎ സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ ഉദ്ധവ് താക്കറെ തീരുമാനിച്ചതെന്നാണ് വിവരം. ബിജെപിയിൽനിന്ന് പിണങ്ങിപ്പിരിഞ്ഞ മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയാണ് പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർഥി. അതേസമയം, പ്രതിപക്ഷ പാർട്ടികളിൽ ചിലർ ദ്രൗപദി മുർമുവിന്റെ ഗോത്രവർഗ പശ്ചാത്തലം ചൂണ്ടിക്കാട്ടി അവരെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എൻസിപി–കോൺഗ്രസ് സഖ്യവുമായുള്ള ബന്ധം വേർപ്പെടുത്തി പഴയ ബിജെപി ബാന്ധവത്തിലേക്കു മടങ്ങണമെന്ന ആവശ്യം മുൻപ് ഉദ്ധവ് തള്ളിയതോടെയാണ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള എംഎൽഎമാർ മറുകണ്ടം ചാടിയതും ഉദ്ധവ് താക്കറെ നയിച്ചിരുന്ന മഹാവികാസ് അഘാഡി സഖ്യം വീണതും. ഭൂരിപക്ഷം എംഎൽഎമാരും ഏക്നാഥ് ഷിൻഡെയ്‌ക്കൊപ്പം നിന്നതോടെ അവർ ബിജെപിയുമായി ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുകയും ചെയ്തു. ഉദ്ധവ് താക്കറെയ്ക്കു പകരം മുഖ്യമന്ത്രി കസേരയിൽ ഇരുന്നതും ഷിൻഡെ തന്നെ.

മഹാരാഷ്ട്രയിലെ വലിയൊരു വിഭാഗം ഗോത്രവർഗക്കാരാണെന്നും ഗോത്ര വിഭാഗത്തിൽ നിന്നുള്ള വനിതയായ ദ്രൗപദിയെ പിന്തുണയ്ക്കണമെന്നും എംപിമാരുടെ യോഗത്തിൽ ആവശ്യപ്പെട്ടുവെന്ന് ഗജനൻ കിർതികർ വ്യക്തമാക്കിയിരുന്നു. ഏക്നാഥ് ഷിൻഡെയുടെ മകനുൾപ്പെടെ ആറ് എംപിമാർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ശിവസേനയ്ക്ക് ലോക്സഭയിൽ പത്തൊൻപതും രാജ്യസഭയിൽ മൂന്നും എംപിമാരാണുള്ളത്. ഷിൻഡെ പക്ഷത്തുള്ള എംപി രാഹുൽ ഷേവാലും ദ്രൗപദിക്ക് വോട്ടു ചെയ്യണമെന്ന് ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടിരുന്നു.

English Summary: Uddhav Thackeray's Shiv Sena To Support NDA's Droupadi Murmu For President: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com