ADVERTISEMENT

പത്തനംതിട്ട ∙ ഇന്ന് (ബുധൻ) വെളുത്തവാവ്. ഈ വർഷം ചന്ദ്രൻ ഭൂമിയോട് ഏറ്റവുമടുത്തു വരുന്ന ദിവസം. നിലാവിനു പതിവിലേറെ തിളക്കവും ചന്ദ്രനു സാധാരണയിൽ അൽപ്പം കൂടി വലുപ്പവും തോന്നിയേക്കാം. വാനനിരീക്ഷകരുടെ ഭാഷയിൽ പറഞ്ഞാൽ ഈ വർഷത്തെ ഏറ്റവും വലുപ്പമേറിയ സൂപ്പർമൂൺ പ്രത്യക്ഷപ്പെടുന്ന ദിവസം. മഴമേഘങ്ങൾ കാഴ്ച മറച്ചില്ലെങ്കിൽ തിളക്കമേറിയ ചന്ദ്രബിംബത്തോടൊപ്പം നിലാവിൽ മുങ്ങിക്കുളിച്ച രാത്രിയും ആസ്വദിക്കാം. ആകാശം പൂർണ മേഘാവൃതമായാൽ കാഴ്ചയുടെ ഈ സൗഭാഗ്യം നഷ്ടപ്പെട്ടേക്കാമെന്നതാണു വാനനിരീക്ഷകരെ നിരാശപ്പെടുത്തുന്നത്.

ഭൂമിയിൽ നിന്നു ചന്ദ്രനിലേക്കുള്ള ഏകദേശ ദൂരം 3.85 ലക്ഷം കിലോമീറ്ററാണ്. ഇന്നു മുതൽ ഏതാനും ദിവസത്തേക്ക് 3.57 ലക്ഷം കിലോമീറ്ററായി കുറയും. രണ്ടു ഗോളങ്ങളും തമ്മിലുള്ള ആകർഷണവും വർധിക്കും. ഇത് വേലിയറ്റത്തെയും വേലിയിറക്കത്തെയും നേരിയ തോതിൽ ബാധിക്കും. അതേസമയം, മൺസൂൺ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കാറ്റിനൊപ്പം തിരമാലകളുടെ ഉയരവും വർധിച്ചേക്കാമെന്നതിനാൽ തീരത്ത് പോകുന്നവർ ജാഗ്രത പുലർത്തണം. 

വിഴിഞ്ഞം മുതൽ കാസർകോട് വരെ കേരള തീരത്ത് തിരയേറ്റത്തിന്റെ രൂക്ഷത തുടരാൻ സാധ്യതയുണ്ടെന്ന് ഹൈദരാബാദിലെ ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയ്സ്) അറിയിച്ചിട്ടുണ്ട്. 3.9 മീറ്റർ വരെ തിരകൾക്ക് ഉയരം വയ്ക്കാം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

സൂപ്പർമൂൺ സംബന്ധിച്ച് രാജ്യാന്തര അസ്ട്രോണോമിക്കൽ യൂണിയൻ കൃത്യമായ നിർവചനം നൽകിയിട്ടില്ല. ഇതിനെ സാധാരണ വെളുത്തവാവായി മാത്രമാണ് ചില ശാസ്ത്രജ്ഞർ വീക്ഷിക്കുന്നത്. എന്നാൽ പതിവിലും 10–14 ശതമാനം വലുപ്പത്തിലും 20–30 ശതമാനത്തോളം തെളിമയാർന്നുമാണ് സൂപ്പർമൂൺ ദിവസങ്ങളിൽ ചന്ദ്രൻ പ്രത്യക്ഷപ്പെടുകയെന്ന് അമച്വർ വാനനിരീക്ഷകർ പറയുന്നു. എന്നാൽ സൂര്യൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെ നിൽക്കുന്ന സമയമാണെന്ന പ്രത്യേകതയുമുണ്ട്. അഫേലിയോൺ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.

English Summary :Biggest Supermoon of 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com