ADVERTISEMENT

പാലക്കാട് ∙ ജാതിപ്പേരു വിളിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം. കർശന ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കുകയും രണ്ടുപേര്‍ ആൾജ്യാമം നിൽക്കുകയും വേണം. അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഒപ്പിടാന്‍ പോകുന്നത് ഒഴിച്ചാല്‍ രണ്ടുമാസത്തേക്ക് അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുത്.

ഷോളയൂർ പൊലീസ് ആണ് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത്. ഒരു വർഷം മുൻപു നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. ആദിവാസി ഭൂമി കയ്യേറി, ജാതിപ്പേരു വിളിച്ചു, ആദിവാസി വീടുകൾ കത്തിച്ചു തുടങ്ങിയ പരാതിയിലാണ് അറസ്റ്റ്.

ഷോളയാർ വട്ടലക്കി എന്ന സ്ഥലത്ത് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട രാമൻ എന്നയാളുടെ ഭൂമി കയ്യേറിയതിനാണ് കേസ്. സ്ഥലത്ത് മാരകായുധങ്ങളുമായി എത്തി രാമനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി, കുടിലിനു തീ വച്ച് അവരെ ഒഴിപ്പിച്ചു സ്ഥലം കയ്യേറി എന്നാണ് കേസ്. ഒരു വർഷം മുമ്പ് നൽകിയ പരാതിയിൽ നേരത്തെ കേസെടുത്തിരുന്നെങ്കിലും ഇപ്പോഴാണ് അറസ്റ്റ്.

വിദേശത്തായിരുന്ന അജി കൃഷ്ണൻ നാട്ടിൽ എത്തിയതിനു പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന് ജോലി നൽകിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ സ്ഥാപനമാണ് എച്ച്ആർഡിഎസ്.

ജോലി നൽകിയതിനെത്തുടർന്ന് പൊലീസ് വേട്ടയാടുകയാണെന്നും മുഖ്യമന്ത്രി പ്രതികാരം വീട്ടുകയാണെന്നും ആരോപിച്ച് എച്ച്ആർഡിഎസ് അധികൃതർ രംഗത്തെത്തിയിരുന്നു. തുടർന്ന് സ്വപ്നയെ ജോലിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ആദിവാസി ക്ഷേമം ലക്ഷ്യംവച്ചു പ്രവർത്തിക്കുന്ന സ്ഥാപനമാണ് എച്ച്ആർഡിഎസ്. സ്ഥാപനത്തിന്റെ സംഘപരിവാർ ബന്ധവും ഏറെ ചർച്ചയായിരുന്നു.

English Summary: HRDS secretary Aji Krishnan got bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com