ഭർത്താവ് ജീവിച്ചിരിക്കെ ഭാര്യ താലി അഴിച്ചു മാറ്റുന്നത് ക്രൂരതയെന്ന് കോടതി പറഞ്ഞോ? വസ്തുത ഇതാണ്
Mail This Article
ചെന്നൈ∙ ഭാര്യ താലി അഴിച്ചു മാറ്റുന്നത് ഭർത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിനു തുല്യമാണെന്നു ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചുവെന്ന തരത്തിൽ വ്യാപകമായി പ്രചരിച്ച വാർത്ത വസ്‌തുതാ വിരുദ്ധമാണെന്നു പ്രമുഖ നിയമവാർത്താ വെബ്‌സൈറ്റായ ‘ലൈവ് ലോ’. ജസ്റ്റിസ് വി.എം. വേലുമണി, എസ്. സൗന്ദർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് ‘ലൈവ് ലോ’ പറയുന്നു. ഈറോഡ് മെഡിക്കൽ കോളജിലെ പ്രഫസർ സി. ശിവകുമാറിന്റെയും ശ്രീവിദ്യയുടെയും വിവാഹമോചന ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ഭാര്യ സ്വയം താലി ഊരിമാറ്റിയെന്നത് ക്രൂരതയായി വിലയിരുത്താനാവില്ലെന്ന് കോടതി പറഞ്ഞുവെന്നു തെറ്റായി റിപ്പോർട്ട് ചെയ്യപ്പെടുകയായിരുന്നുവെന്നു ‘ലൈവ് ലോ’ പറയുന്നു.
2016 ജൂൺ 15 ന് കുടുംബകോടതി വിവാഹമോചനം നിഷേധിച്ചതിനെ തുടർന്നാണ് സി. ശിവകുമാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
ശിവകുമാറിന് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി താലി സംബന്ധിച്ച നിരീക്ഷണം നടത്തിയത്. ഭർത്താവിന്റെ അപ്പീലിൽ കോടതി വിവാഹമോചനം അനുവദിച്ചു. സി. ശിവകുമാറിനെതിരെ പരസ്യമായി ഭാര്യ പരസ്ത്രീ ബന്ധം യുവതി ആരോപിച്ചിരുന്നു. വനിതാ സഹപ്രവർത്തകരുടെയും വിദ്യാർഥികളുടെയും പൊലീസിന്റെയും മുൻപിൽ വച്ചു പോലും പരാതിക്കാരനെ ആക്ഷേപിക്കാൻ ശ്രമമുണ്ടായി. 2011 മുതൽ ദമ്പതികൾ അകന്നു കഴിയുകയാണെന്നും ഇന്നേ വരെ അനുരഞ്ജനത്തിനുള്ള യാതൊരു ശ്രമവും ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് വിവാഹമോചനം അനുവദിച്ചത്.
വിധിപ്രസ്താവനക്കിടെ 2016ലെ മറ്റൊരു ബെഞ്ചിന്റെ വിധി കോടതി ഉദ്ധരിച്ചിരുന്നു. താലി ഊരിമാറ്റുന്നത് മാനസിക പീഡനത്തിന്റെ അങ്ങേയറ്റമാണെന്നു അന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞിരുന്നു. ഈ ഉദ്ധരണി തലക്കെട്ടാക്കിയാണ് മാധ്യമങ്ങൾ വാർത്ത നൽകിയതെന്നും ‘ലൈവ് ലോ’ ചൂണ്ടിക്കാട്ടി.
English Summary: Fact Check : Media Reports About Madras High Court's "Thali/Mangalsutra" Judgment Are Inaccurate