ശ്രീലങ്കൻ പ്രതിസന്ധി: ചൊവ്വാഴ്ച സർവകക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ
Mail This Article
ന്യൂഡൽഹി ∙ ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭം ഞായറാഴ്ച 100 ദിവസം പിന്നിട്ടതിനു പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രം സർവകക്ഷിയോഗം വിളിച്ചു. ചൊവ്വാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെയും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെയും നേതൃത്വത്തിലാകും സർവകക്ഷിയോഗം ചേരുക.
ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യയെന്നും ദുഷ്കരമായ സാഹചര്യം മറികടക്കാൻ ഒപ്പം നിൽക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കയിലെ പ്രശ്‌നങ്ങളിൽ നിലവിൽ ഇടപെടേണ്ടതില്ലെന്നായിരുന്നു കേന്ദ്രനിലപാട്. സാഹചര്യം നിരീക്ഷിച്ച് മാനുഷിക സഹായം ഉറപ്പ് വരുത്തും. അഭയാർഥി പ്രവാഹത്തില്‍ കരുതിയിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിർദേശം നൽകിയിരുന്നു.
രാജ്യത്തെ മുൾമുനയിൽ നിർത്തിയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ രാജിവച്ചു. ജനരോഷം ഭയന്ന് രാജ്യം വിട്ടു പറന്ന ഗോട്ടബയ സിംഗപ്പൂരിലെ മണ്ണിൽ കാലുറപ്പിച്ച ശേഷമാണ് രാജിക്കത്ത് ഇമെയിലിലൂടെ കൈമാറിയത്. 20നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ്. പ്രസിഡന്റാകാൻ ആക്ടിങ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ എന്നിവരടക്കം 4 പേർ മത്സരരംഗത്തുണ്ട്.
English Summary: Govt to hold all-party meeting on Sri Lanka situation on Tuesday