പ്രവേശന പരീക്ഷ നേരത്തെ നടത്തിയതിൽ പരാതി; വീണ്ടും അവസരം നൽകാൻ കണ്ണൂർ സർവകലാശാല
Mail This Article
കണ്ണൂർ∙ പിജി പഠന വകുപ്പുകളിലേക്ക് നിശ്ചിത തീയതിക്കു മുൻപേ നടത്തിയ പ്രവേശന പരീക്ഷ വീണ്ടും നടത്താൻ കണ്ണൂർ സർവകലാശാല. നേരത്തെ, നൽകിയ തീയതിക്കു മുൻപേ പ്രവേശന പരീക്ഷ നടത്തിയതു കാരണം അവസരം നഷ്ടപ്പെട്ടതായി വിദ്യാർഥികൾ ആക്ഷേപമുയർത്തിയതിനെ തുടർന്നാണിത്. മഴയും അവധിയുമൊക്കെ കാരണം പരീക്ഷ നേരത്തെയാക്കിയതാണെന്നും ഇക്കാര്യം എസ്എംഎസ് വഴിയും മാധ്യമങ്ങളിലെ അറിയിപ്പിലൂടെയും വെബ്സൈറ്റിലൂടെയും വിദ്യാർഥികളെ അറിയിച്ചിരുന്നതായാണു സർവകലാശാലയുടെ വാദം.
ഈ മാസം 11,13 തീയതികളിൽ നടത്തിയ എംഎസ്‌സി ക്ലിനിക്കൽ ആൻഡ് കൗൺസലിങ് സൈക്കോളജി, എൻവയൺമെന്റൽ സയൻസസ്, മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷകളാണ് 23ന് അതതു പഠനവകുപ്പുകളിൽ വച്ച് വീണ്ടും നടത്തുന്നത്. ഇത്തവണ എഴുതിയവർക്ക് വീണ്ടും അവസരം ലഭിക്കില്ല.
പരീക്ഷ എഴുതാൻ കഴിയാതെ പോയ വിദ്യാർഥികൾ ലോഗിൻ ചെയ്ത്, പുതിയതായി റജിസ്റ്റർ ചെയ്യുകയും എഴുതാൻ പറ്റാത്തതിന്റെ കാരണം വ്യക്തമാക്കുകയും വേണം. ചൊവ്വാഴ്ച 11 മണി മുതൽ ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി വരെയാണു റജിസ്ട്രേഷൻ. റജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്ക് അപ്പോൾ തന്നെ പുതിയ ഹാൾ ടിക്കറ്റ് ലഭിക്കും.
പ്രവേശന പരീക്ഷകൾ ഈ മാസം 23ന് 11 മുതൽ ഒരു മണി വരെ അതതു പഠന വകുപ്പുകളിൽ നടക്കും.
ക്ലിനിക്കൽ ആൻഡ് കൗൺസലിങ് സൈക്കോളജി, എൻവയൺമെന്റൽ സയൻസ് – മാങ്ങാട്ടുപറമ്പ് ക്യാംപസ്. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് – താവക്കര ക്യാംപസ്.
English Summary: Kannur University: PG Entrance Exam