‘മേഘവിസ്ഫോടനവും പ്രളയവും വിദേശ ഗൂഢാലോചന’; പുലിവാല് പിടിച്ച് കെസിആർ
Mail This Article
ഹൈദരാബാദ് ∙ രാജ്യത്തു മേഘവിസ്ഫോടനവും പ്രളയവും ഉണ്ടാകുന്നതിനു പിന്നിൽ വിദേശ രാജ്യങ്ങളുടെ ഗൂഢാലോചനയാണെന്നു തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. ഗോദാവരി ജില്ലയിലെ ഭദ്രാചലത്തിൽ പ്രളയക്കെടുതി വിലയിരുത്താനെത്തിയപ്പോഴാണ് കെസിആർ വിദേശരാജ്യങ്ങളെ കുറ്റപ്പെടുത്തിയത്.
‘മേഘവിസ്ഫോടനം എന്ന് പറയുന്ന പുതിയ പ്രതിഭാസത്തെ കുറിച്ച് കേൾക്കുന്നു. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആളുകൾ പറയുന്നത്. അത് എത്രത്തോളം ശരിയാണെന്ന് അറിയില്ല. ഒരു രാജ്യത്തിലെ പ്രത്യേക ഭാഗങ്ങളിൽ മേഘവിസ്ഫോടനം നടത്താൻ മറ്റ് രാജ്യങ്ങളിലെ മനുഷ്യർ മനപ്പൂർവം ചിലതു ചെയ്യുന്നുവെന്നു കരുതേണ്ടി വരും. നേരത്തേ കശ്മീരിനടുത്തു ലേയിലും ലഡാക്കിലും, പിന്നെ ഉത്തരാഖണ്ഡിൽ ഇപ്പോൾ ഇതാ ഗോദാവരിയിലും’– എന്നായിരുന്നു കെസിആറിന്റെ വാക്കുകൾ.
തെലങ്കാന ചീഫ് സെക്രട്ടറി സോമേഷ് കുമാർ, ഉയർന്ന ഉദ്യോഗസ്ഥരായ പല്ല രാജേശ്വർ, റൈതു ബന്ധു തുടങ്ങിയവരും കെസിആറിനൊപ്പമുണ്ടായിരുന്നു. ശനിയാഴ്ച ഭദ്രാചലത്തിലെത്തി ഗോദാവരിയിലെ പ്രളയം ശമിപ്പിക്കാൻ ‘ശാന്തി പൂജ’ നടത്തിയാണ് കെസിആർ മടങ്ങിയത്. ഒരാഴ്ചയായി കനത്തമഴയാണ് ഗോദാവരി മേഖലയിൽ പെയ്യുന്നത്.
ഞൊടിയിടയിൽ പരമാവധി വെള്ളം മഴയായി ഒരു പ്രദേശത്തു പെയ്യുന്നതിനെയാണ് മേഘവിസ്ഫോടനം എന്ന് പറയുന്നത്. ഇത് പ്രളയത്തിന് കാരണമായേക്കാം. ഒരു പ്രത്യേക ഭൂപ്രദേശത്ത് 20-30 ചതുരശ്ര കിലോമീറ്ററിൽ മണിക്കൂറിൽ 100 മില്ലിമീറ്ററിലേറെ മഴ പെയ്യുന്നതിനെയാണ് കാലാവസ്ഥാ ഗവേഷകർ മേഘവിസ്ഫോടനമായി കണക്കാക്കുന്നത്.
English Summary: On visit to flood-hit town, KCR floats conspiracy theory: Cloudbursts carried out by foreign powers