മത്സരരംഗത്ത് ഇനി രണ്ടു പേർ മാത്രം; ബ്രിട്ടിഷ് പ്രധാനമന്ത്രിക്കസേര ഉറപ്പിക്കാൻ ഋഷി
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിലെ പ്രധാനമന്ത്രിക്കസേരയ്ക്കായി കൺസർവേറ്റിവ് പാർട്ടിയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക് കുതിക്കുന്നു. പാർട്ടി എംപിമാർക്കിടയിൽ നടന്ന അഞ്ചാം റൗണ്ട് വോട്ടെടുപ്പിൽ 137 വോട്ടുമായി ഋഷി മുന്നിലെത്തി. രണ്ടാം സ്ഥാനത്തുള്ള ലിസ് ട്രസിന് 113 വോട്ടാണ് ലഭിച്ചത്. 105 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തിയ പെനി മോർഡന്റ് മത്സരത്തിൽനിന്നു പുറത്തായി.
എംപിമാർക്കിടയിലെ അവസാന വോട്ടെടുപ്പാണ് ഇന്ന് നടന്നത്. മത്സരരംഗത്ത് ഇനി ഋഷി സുനകും ലിസ് ട്രസും മാത്രമാണുള്ളത്. ഇനി കൺസർവേറ്റിവ് പാർട്ടി അംഗങ്ങൾക്കിടയിൽ പോസ്റ്റൽ ബാലറ്റ് വഴി വോട്ടെടുപ്പു നടത്തിയാണ് ബോറിസ് ജോൺസന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുക. ആകെയുള്ള 357 എംപിമാരിൽ മൂന്നിലൊന്നു പിന്തുണയ്ക്ക് 120 വോട്ടാണ് ആവശ്യം. അതിൽ കൂടുതൽ നേടിയാണ് അഞ്ചാം റൗണ്ടിൽ ഋഷിയുടെ ഉജ്വല മുന്നേറ്റം.
ഋഷി സുനക് ജയിച്ചാൽ ആദ്യത്തെ ബ്രിട്ടിഷ്–ഏഷ്യൻ പ്രധാനമന്ത്രിയാകും അദ്ദേഹം. ലിസ് ട്രസ് ആണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കിൽ ബ്രിട്ടന്റെ മൂന്നാമത്തെ മാത്രം വനിതാ പ്രധാനമന്ത്രിയാകും. സെപ്റ്റംബർ അഞ്ചിനാണ് അവസാന ഫലം പുറത്തു വരുന്നത്.
English Summary: Rishi Sunak, Liz Truss Final 2 Candidates In Race For UK PM