ADVERTISEMENT

കൊളംബോ ∙ മുതിർന്ന നേതാവായ ദിനേശ് ഗുണവർധനയെ (73) ശ്രീലങ്കൻ പ്രധാനമന്ത്രിയായി നിയമിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസിൽ നടന്ന ചടങ്ങിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭാ രൂപീകരണം ഉടനുണ്ടായേക്കുമെന്നാണ് വിവരം. 20–25 അംഗങ്ങളുള്ള മന്ത്രിസഭയാകും രൂപീകരിക്കുക. 

നേരത്തെ, രാജ്യത്തെ കടക്കെണിയിൽ നിന്ന് മോചിപ്പിക്കുക എന്ന ഹിമാലയൻ ദൗത്യം ഏറ്റെടുത്ത് ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനിൽ വിക്രമസിംഗെ (73) സ്ഥാനമേറ്റിരുന്നു. പ്രസിഡന്റായിരുന്ന ഗോട്ടബയ രാജപക്സെ ജനകീയ പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് രാജിവച്ച് രാജ്യം വിട്ടതോടെയാണ് പാർലമെന്റംഗങ്ങൾക്കിടയിൽ വോട്ടെടുപ്പു നടത്തി പുതിയ പ്രസിഡന്റിനെ കണ്ടെത്തിയത്. ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യയുടെ മുന്നിലാണ് രാജ്യത്തെ എട്ടാമത്തെ പ്രസിഡന്റായി റനിൽ ചുമതലയേറ്റത്. ഗോട്ടബയ രാജപക്സെയുടെ ശേഷിക്കുന്ന കാലാവധിയായ 2024 നവംബർ വരെ റനിലിന് തുടരാം.

മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ, മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ തുടങ്ങിയവരുടെ പാർട്ടിയായ ശ്രീലങ്ക പൊതുജന പെരുമനയുടെ (എസ്എൽപിപി) പിന്തുണയോടെയാണ് റനിൽ വിജയിച്ചത്. 225 അംഗങ്ങൾക്കിടയിൽ 134 വോട്ടാണ് അദ്ദേഹത്തിന് കിട്ടിയത്. രാജപക്സെ കുടുംബത്തിന്റെ പിടി അയഞ്ഞിട്ടില്ല എന്നാണ് ഈ വിജയം സൂചിപ്പിക്കുന്നത്. അതിനാൽ മാസങ്ങളായി രാജ്യത്ത് തുടരുന്ന പ്രക്ഷോഭം റനിലിനെതിരെ തിരിഞ്ഞിട്ടുണ്ട്. നൂറുകണക്കിനു പേർ ഇന്നലെ പ്രതിഷേധത്തിനെത്തി.

അതേസമയം, രാജപക്സെ കുടുംബത്തിൽ നിന്ന് അകന്നുനിൽക്കാൻ റനിൽ ബോധപൂർവം ശ്രമിക്കുന്നുണ്ട്. ‘രാജപക്സെ കുടുംബത്തിന്റെ സുഹൃത്തല്ല, ജനങ്ങളുടെ സുഹൃത്താണ് ഞാൻ’ എന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന നേതാവാണ് മുൻപ് 6 തവണ പ്രധാനമന്ത്രി ആയിട്ടുള്ള റനിൽ വിക്രമസിംഗെ. 1948 നു ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഭക്ഷണത്തിനും ഇന്ധനത്തിനും കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്.

English Summary: Dinesh Gunawardena named Sri Lankan Prime Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com