സ്റ്റേഷനുകൾ മതപരമായ അടയാളങ്ങളിൽ നിന്നു മുക്തമാകണം: പൊലീസ് അസോസിയേഷൻ
Mail This Article
തിരുവനന്തപുരം∙ പൊലീസ് സ്റ്റേഷനുകളും ക്യാംപുകളും മതപരമായ അടയാളങ്ങളിൽനിന്നു പൂർണമായും മുക്തമാകണമെന്നു പൊലീസ് അസോസിയേഷൻ 36–ാം സംസ്ഥാന സമ്മേളനത്തിലെ പ്രമേയം. പരിഷ്കൃത സമൂഹത്തിനു യോജിക്കാത്ത ചില പ്രവണതകൾ സേനയില്‍ രൂപപ്പെടുന്നത് ആശാസ്യകരമല്ല. മതാചാരങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി മതപരമായ ചടങ്ങുകൾക്കു പൊലീസ് ഉദ്യോഗസ്ഥർ നിയോഗിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നത് ഗൗരവമേറിയതാണ്.
ആരാധനാലയങ്ങൾ പൊലീസ് സ്റ്റേഷനുകളുടെയും ക്യാംപുകളുടെയും ഭാഗമാകുന്നുണ്ട്. ഇത്തരം ആരാധനാലയങ്ങളിലേക്കു പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതും പണപ്പിരിവു നടത്തുന്നതും മതാടിസ്ഥാനത്തിൽ പ്രത്യേക ഡ്യൂട്ടികൾക്കു നിയോഗിക്കുന്നതും മതനിരപേക്ഷതയിൽ അടിയുറച്ചു നിൽക്കേണ്ട സേനയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സേനയ്ക്കു ഇത്തരം കാര്യങ്ങൾ ഭൂഷണമല്ലെന്നും ഈ രീതി ഏറെ ആശങ്കാജനകമാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഏതു ജാതിയിലും മതത്തിലും ദൈവത്തിലും വിശ്വസിക്കുന്ന ആൾ ആയാലും വിശ്വാസങ്ങളും മതചിഹ്നങ്ങളും മറ്റുള്ളവർക്കു ദൃശ്യമാകും വിധം പ്രത്യക്ഷപ്പെടാതിരിക്കാൻ വ്യക്തിപരമായ മുൻകരുതൽ ഉണ്ടാകണം. മതനിരപേക്ഷതയ്ക്കും നാടിന്റെ സമാധാനത്തിനും കോട്ടം തട്ടാനിടയുള്ള ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് ഓരോ സംഘടനാ അംഗവും പിൻമാറണം. ഇത്തരം അനഭലഷണീയമായ പ്രവണതകൾ ഇല്ലാതാക്കാൻ നടപടി സ്വീകരിക്കണമെന്നു സർക്കാരിനോടും പ്രമേയത്തിലൂടെ സംഘടന ആവശ്യപ്പെട്ടു.
സിവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദം ആക്കി ഉയർത്തണമെന്നു സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എല്ലാ സ്റ്റേഷനുകളിലും 8 മണിക്കൂർ ഡ്യൂട്ടി സമ്പ്രദായം ഏർപ്പെടുത്തണം. എല്ലാ സ്റ്റേഷനുകളിൽ വനിതാ പൊലീസുകാരുടെ എണ്ണം കുറഞ്ഞത് 5 ആക്കണം. പൊലീസിലെ സ്പോർട്സ് നിയമനങ്ങൾ പിഎസ്‌സി വഴിയാക്കണം. പൊലീസ് സ്റ്റേഷനുകളിൽ വനിതാ പൊലീസുകാർക്കു മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഒരുക്കണം. പൊലീസ് സ്റ്റേഷനുകളിലെ ജോലിയുടെ വൈവിധ്യം പരിശോധിച്ചു മനുഷ്യശേഷി ശാസ്ത്രീയമായി കണക്കാക്കി സ്റ്റേഷനുകളിലെ അംഗസംഖ്യ വർധിപ്പിക്കണം. ഒരു പഞ്ചായത്തിന് ഒരു പൊലീസ് സ്റ്റേഷൻ എന്ന രീതിയിൽ പൊലീസ് സ്റ്റേഷൻ ആരംഭിക്കുക. ജില്ലാ പൊലീസ് ചെയ്യുന്ന പൊലീസ് ഇതര സ്ഥാപനങ്ങളുടെ ഗാർഡ് ഡ്യൂട്ടികൾ സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ ഏൽപ്പിക്കണം. റിസ്ക് അലവൻസും യൂണിഫോം അലവൻസും ഉയർത്തണം. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽനിന്ന് ഒഴിവാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംവിധാനം നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
English Summary: Kerala Police association move a motion to remove all religious affiliation