പരിചയപ്പെട്ടത് ഗോവയിൽ, വിവാഹ വാഗ്ദാനം നൽകി പീഡനം, 6 ലക്ഷം തട്ടി; യുവാവ് പിടിയിൽ
Mail This Article
ബെംഗളൂരു ∙ വിവാഹ വാഗ്ദാനം നൽകി യുവതിയില്‍നിന്ന് ആറു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പാരിപ്പള്ളി സ്വദേശി അനന്തുവിനെയാണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് പിടികൂടിയത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബെംഗളൂരുവില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പോസ്റ്റൽ വകുപ്പിൽ ജോലിചെയ്യുന്ന കൊടുമ്പ് സ്വദേശിനിയാണ് പരാതിക്കാരി. ഗോവയില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. സമൂഹമാധ്യമം വഴി സൗഹൃദം തുടർന്നു. വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് 2020 ഡിസംബർ മുതല്‍ കഴിഞ്ഞ മേയ് വരെയുള്ള കാലയളവിൽ ആറുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് യുവതി സൗത്ത് സ്റ്റേഷനിൽ പരാതി നൽകി. പിന്നാലെ അനന്തു ഒളിവില്‍ പോയി. ഇയാളെ പിടികൂടാന്‍ പൊലീസ് ലുക്കൗട്ട് നോട്ടിസിറക്കിയിരുന്നു.
അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാള്‍ ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ബെംഗളുരു വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് സൗത്ത് പൊലീസിന് കൈമാറുകയായിരുന്നു. അനന്തുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൗത്ത് ഇൻസ്പക്ടർ ടി.ഷിജു എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.
English Summary: Youth booked as woman alleges rape