ആലപ്പുഴയിൽ എടിഎം കുത്തിത്തുറക്കാൻ ശ്രമം; ഒടുവിൽ പിന്തിരിഞ്ഞ് മടക്കം: സിസിടിവിയിൽ കുടുങ്ങി
Mail This Article
എടത്വ∙ ആലപ്പുഴ എടത്വയിൽ എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ചയാൾ പിടിയിൽ. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. എടത്വ പാലത്തിനു താഴെ പുറംപോക്കിൽ താമസിക്കുന്ന സത്യവേൽ ആണ് പിടിയിലായത്. ബാങ്ക് ഓഫ് ബറോഡയുടെ എടത്വ ശാഖയ്ക്ക് സമീപം പ്രവർത്തിക്കുന്ന എടിഎമ്മാണ് പ്രതി കുത്തിത്തുറക്കാൻ ശ്രമിച്ചത്. ഞായറാഴ്ച രാത്രിയാണ് എടിഎം കുത്തിത്തുറക്കാൻ ശ്രമം നടന്നത്. ശ്രമം പരാജയപ്പെട്ടതോടെ പ്രതി പിന്തിരിഞ്ഞ് മടങ്ങി.
പിറ്റേന്ന് രാവിലെ ബാങ്കിലെത്തിയ ബാങ്ക് ജീവനക്കാരാണ് എടിഎമ്മിൽ കവർച്ചാ ശ്രമം നടന്നതായി തിരിച്ചറിയുന്നത്. ബ്രാഞ്ച് മാനേജർ എടത്വ പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് അന്വേഷണം ആരംഭിച്ചു. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു. എടത്വ സി ഐ കെ.ബി ആനന്ദബാബുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
English Summary: ATM robbery attempt in Edathua fails