ADVERTISEMENT

തിരുവനന്തപുരം∙ എകെജി സെന്റർ ആക്രമിച്ച കേസിലെ പ്രതി ഉടൻ പിടിയിലാകുമെന്നാണു പ്രതീക്ഷയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യമം പത്രത്തിനെതിരെ കെ.ടി.ജലീൽ കത്തയച്ചെങ്കിൽ അത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെതിരായ കേസിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും സ്വർണക്കടത്തു കേസ് കർണാടകയിലേക്കു മാറ്റണമെന്ന ഇഡിയുടെ ആവശ്യത്തെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇടവേളയ്ക്കുശേഷം മാധ്യമങ്ങൾക്കു മുന്നിലെത്തിയപ്പോഴാണ് ഇതുവരെ നിശബ്ദത പാലിച്ച വിഷയങ്ങളിൽ മുഖ്യമന്ത്രി മൗനം ഭഞ്ജിച്ചത്.

∙ ‘പ്രതികളെ കിട്ടുമെന്ന് പ്രതീക്ഷ’

എകെജി സെന്റർ ആക്രമണക്കേസിൽ പ്രതികളെ കിട്ടാത്തതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. അവർ ഗൗരവത്തോടെ അന്വേഷണം നടത്തുകയാണ്. വേഗത്തിൽ പ്രതികളെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു.

∙ ‘ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല’

സർക്കാര്‍ സർവീസിന്റെ ഭാഗമായി ഇരിക്കുന്നയാൾ ഓരോ ഘട്ടത്തിലും ചില ചുമതലകൾ വഹിക്കേണ്ടി വരുമെന്ന് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിനെ സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കെ.എം. ബഷീറിന്റെ അപകടമരണ കേസുമായി ബന്ധപ്പെട്ട കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇനിയും അങ്ങനെയേ ഉണ്ടാകൂ.

∙ ‘ജലീൽ കത്തയയ്ക്കാൻ പാടില്ലായിരുന്നു’

ഒരു മാധ്യമത്തിനെതിരെ മുൻ മന്ത്രി കെ.ടി. ജലീൽ യുഎഇ കോൺസൽ ജനറലിനു കത്ത് അയച്ചെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ‘കത്ത് അയച്ചിട്ടുണ്ടെങ്കിൽ അയയ്ക്കാൻ പാടില്ലായിരുന്നു’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.  ജലീലുമായി ഈ വിഷയം ഇതുവരെ സംസാരിച്ചിട്ടില്ല. നേരിട്ടു കണ്ടിട്ടുമില്ല. നേരിട്ടു കാണുമ്പോൾ സംസാരിക്കാനിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

∙ ‘കോൺഗ്രസിന് പറ്റിയ ഊന്നുവടികൾ എൽഡിഎഫിലില്ല’

കോൺഗ്രസിന്റെ കോഴിക്കോട്ടെ ചിന്തൻ ശിബിരത്തെ മുഖ്യമന്ത്രി പരിഹസിച്ചു. നേരത്തെയും പല ശിബിരങ്ങളും നടന്നിട്ടുണ്ടെന്നും സ്വന്തമായി നിവർന്നു നിൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ മറ്റു പാർട്ടികളെ വലയിട്ടു പിടിക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിനു പറ്റിയ ഊന്നുവടികളൊന്നും എല്‍ഡിഎഫിലില്ല. കേരളം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു ചിന്തൻ ശിബിരത്തിൽ പരാമർശമില്ല.

∙ ‘സിൽവർലൈൻ പ്രധാനപ്പെട്ട പദ്ധതി’

സിൽവർ ലൈൻ കേരളത്തെ സംബന്ധിച്ചു പ്രധാനപ്പെട്ട പദ്ധതിയാണ്. ആ പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പദ്ധതി പൂർത്തിയാകാൻ തടസമുണ്ടാകില്ല എന്ന പ്രതീക്ഷയാണ് സംസ്ഥാനത്തിനുണ്ടായിരുന്നത്. പദ്ധതിക്കായി എന്തിനാണ് ഇത്ര ധൃതിയെന്നു ചിലർ ചോദിക്കുന്നുണ്ട്. പദ്ധതിക്ക് അനുമതി കിട്ടാൻ തടസമുണ്ടാകില്ല. അനുമതി കിട്ടുന്നതിനു മുൻപ് സംസ്ഥാനത്തിനു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാനാണ് ആലോചിച്ചത്.

എന്നാൽ, നിർഭാഗ്യകരമായ വശമാണ് ഇപ്പോൾ സംഭവിക്കുന്നത്. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും സംസാരിക്കുന്ന പലരും പദ്ധതി വരാൻ പാടില്ലാത്തതാണ് എന്നാണ് പറയുന്നത്. പദ്ധതി ആരംഭിക്കാൻ കേന്ദ്രത്തിന്റെ അനുമതി വേണം. സംസ്ഥാനത്തിനു മാത്രമായി പദ്ധതി നടപ്പിലാക്കാനാകില്ല. സിൽവർ‌ലൈൻ പദ്ധതി നടപ്പിലാക്കാൻ പറ്റില്ല എന്ന നിലപാടാണ് കേന്ദ്രം ഇപ്പോൾ സ്വീകരിക്കുന്നതായി കാണുന്നത്. ആ നിലപാട് മാറ്റി, പദ്ധതി നാടിന് ആവശ്യമാണെന്നു കരുതി അനുമതി തരണം.

പദ്ധതിക്കുള്ള സാമൂഹിക ആഘാത പഠനം നിന്നിട്ടില്ല. സർവേ നടക്കുന്നുണ്ടെങ്കിലും കേന്ദ്ര നിലപാട് കാരണം തടസം വന്നിട്ടുണ്ട്. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്നവരെല്ലാം കേന്ദ്ര സർക്കാരിന്റെ നിലപാട് തിരുത്തിക്കാൻ ശ്രമിക്കണം. ഇത് എൽഡിഎഫിന്റെ പദ്ധതിയല്ല, നാടിന്റെ പദ്ധതിയാണ്. ആര് മുൻകൈ എടുക്കുന്നു എന്നല്ല നാടിന് ആവശ്യമുള്ള പദ്ധതിയാണോ എന്നാണ് നോക്കേണ്ടത്. നാടിന് ആവശ്യമുള്ള പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നത് ക്രൂരമാണെന്നു തിരിച്ചറിഞ്ഞാല്‍ നല്ലത് – മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Pinarayi Vijayan, KT Jaleel, Silver Line Project, AKG Centre Attack, Sreeram Venkataraman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com