ഗുജറാത്ത് കലാപം: വ്യാജരേഖ കേസിൽ ടീസ്റ്റയ്ക്കും ശ്രീകുമാറിനും ജാമ്യം നിഷേധിച്ചു
Mail This Article
അഹമ്മദാബാദ്∙ 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചു എന്ന കേസിൽ മുൻ ഡിജിപി ആർ.ബി.ശ്രീകുമാറിന്റെയും മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെയും ജാമ്യാപേക്ഷ തള്ളി. അഹമ്മദാബാദ് സെഷൻസ് കോടതിയാണ് ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്. അന്നത്തെ മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കുമെതിരെ ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ചവരെ ജാമ്യത്തിൽവിട്ടാൽ തെറ്റു ചെയ്യുന്നവർക്ക് അത് പ്രോത്സാഹനമാകും എന്നു പറഞ്ഞാണ് കോടതി ടീസ്റ്റയ്ക്കും ശ്രീകുമാറിനും ജാമ്യം നിഷേധിച്ചത്.
ഗുജറാത്ത് കലാപക്കേസിൽ നിരപരാധികളെ കുടുക്കാൻ വ്യാജരേഖയുണ്ടാക്കിയെന്ന് ആരോപിച്ചാണ് ജൂൺ 25നു ഗുജറാത്ത് പൊലീസ് നിയോഗിച്ച പ്രത്യേക സംഘം ടീസ്റ്റയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. ഗോധ്‌ര സംഭവത്തിനു പിന്നാലെ ഗുൽബെർഗ് സൊസൈറ്റി കൂട്ടക്കൊലയിൽ നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്കു ക്ലീൻ ചിറ്റ് നൽകിയ സുപ്രീം കോടതി വിധിക്കു പിന്നാലെയായിരുന്നു നടപടി.
English Summary :2002 riots case: Gujarat court rejects bail pleas of Teesta Setalvad, R B Sreekumar