പെലോസിയുടെ പര്യടനം; ക്രൂഡ് ഉൽപാദനം കൂട്ടുമോ?: ആശങ്കയോടെ ഓഹരി വിപണി
Mail This Article
കൊച്ചി ∙ അമേരിക്കൻ വിപണിയുടെ കുതിപ്പിന്റെയും മികച്ച ഫലങ്ങളുടെയും പിൻബലത്തിൽ കഴിഞ്ഞ ആഴ്ചയിലും ഇന്ത്യൻ വിപണി കുതിപ്പ് തുടർന്നു. കഴിഞ്ഞ ആഴ്ചയിൽ മൂന്നു ശതമാനത്തോളം മുന്നേറിയ ഇന്ത്യൻ വിപണി ജൂലൈയിൽ എട്ടു ശതമാനത്തിൽ കൂടുതൽ മുന്നേറ്റം നേടി.
കഴിഞ്ഞ ആഴ്ചയിൽ ഫിനാൻഷ്യൽ, മെറ്റൽ, ഐടി സെക്ടറുകളുടെ മികച്ച മുന്നേറ്റത്തിനൊപ്പം ബാങ്കിങ്, ഇൻഫ്രാ, സിമന്റ്, റിയൽറ്റി സെക്ടറുകളുടെ മുന്നേറ്റവും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. 17,158 പോയിന്റിലേക്ക് കുതിച്ചെത്തിയ നിഫ്റ്റി 16,800 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്നു. ഐടി, ഫിനാൻഷ്യൽ, റിയൽറ്റി, ഇൻഫ്രാ, സിമന്റ്, ക്യാപിറ്റൽ ഗുഡ്‌സ് ഓഹരികൾക്കൊപ്പം ബാങ്കിങ്, ഫാർമ സെക്ടറുകളും മുന്നേറ്റം പ്രതീക്ഷിക്കുന്നു. വിപണിയുടെ പുതിയ ആഴ്ചയുടെ പ്രതീക്ഷകളും സാധ്യതകളും വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ട് ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.
∙ അപ്രതീക്ഷിത അമേരിക്കൻ റിസൾട്ടുകൾ
കഴിഞ്ഞ ആഴ്ചയിലെ അമേരിക്കൻ ടെക് റിസൾട്ടുകൾ വിപണിക്ക് ഈ വർഷത്തെ ഏറ്റവും മികച്ച മുന്നേറ്റം നൽകിക്കൊണ്ട് ലോക വിപണിയുടെതന്നെ ആത്മവിശ്വാസം വർധിപ്പിച്ചു. ആൽഫ ബെറ്റിന്റെയും, മൈക്രോസോഫ്റ്റിന്റെയും റിസൾട്ടുകൾ ലോക വിപണിക്ക് നൽകിയ പ്രതീക്ഷ ടെസ്‌ലയുടെയും ആപ്പിളിന്റെയും മികച്ച റിസൾട്ടുകളുടെയും, ആമസോണിന്റെ വരുമാന വളർച്ചയുടെയും പിൻബലത്തിൽ കൂടുതൽ ശക്തമായത് വിപണിയിലേക്കു റീറ്റെയിൽ നിക്ഷേപകരെ വീണ്ടും ആകർഷിച്ചേക്കാം. സമൂഹമാധ്യമ ഓഹരികളുടെ റിസൾട്ടുകൾ മാത്രമാണ് വിപണിയെ നിരാശപ്പെടുത്തിയത്. അടുത്ത ആഴ്ചയിലും അമേരിക്കൻ വിപണി മികച്ച റിസൾട്ടുകൾ പ്രതീക്ഷിക്കുന്നു.
∙ തയ്‌വാനും പെലോസിയും
മികച്ച റിസൾട്ടിനൊപ്പം ഓഹരി വിഭജനത്തിന്റെ കൂടി പിൻബലത്തിൽ മുന്നേറുന്ന ടെസ്‌ലയും, മികച്ച റിസൾട്ടിനു പിന്നാലെ സെപ്റ്റംബറിലെ പുത്തൻ ഉൽപ്പന്ന അവതരണത്തിനൊരുങ്ങുന്ന ആപ്പിളിന്റെ മുന്നേറ്റവും അമേരിക്കൻ വിപണിയുടെ ഗതി നിർണയിക്കും. നാളെ പുറത്തു വരുന്ന അമേരിക്ക, യൂറോസോൺ, ചൈന, ജപ്പാൻ, കൊറിയ, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങളുടെ പിഎംഐ ഡേറ്റയും നിർണായകമാണ്.
ജോബ് ഡേറ്റയും, വെള്ളിയാഴ്ച പുറത്തു വരാനിരിക്കുന്ന അമേരിക്കൻ നോൺ ഫാം പേ റോൾ കണക്കുകളും, തൊഴിലില്ലായ്മ കണക്കുകളും വിപണിക്ക് പ്രധാനമാണ്. തയ്‌വാൻ വീണ്ടും രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നത് അമേരിക്കയും ചൈനയും തമ്മിൽ പുതിയ പോർമുഖം തുറന്നുകൊണ്ടാണ്. നാൻസി പെലോസിയുടെ എഷ്യൻയാത്ര വിപണിക്ക് ആശങ്ക സൃഷ്ടിക്കുന്നു.
∙ അമേരിക്കൻ മാന്ദ്യം
തുടർച്ചയായ രണ്ടാം പാദത്തിലും അമേരിക്കൻ സമ്പദ്ഘടന ശോഷിച്ചത് മാന്ദ്യലക്ഷണമായി സാമ്പത്തിക നിരീക്ഷകർ പരിഗണിക്കുന്നുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ 1.6% വളർച്ചാശോഷണം നേരിട്ട ശേഷം കഴിഞ്ഞ പാദത്തിൽ 0.9% മാത്രം അമേരിക്കൻ ആഭ്യന്തര ഉൽപാദനം കുറഞ്ഞത് വിപണി പ്രതീക്ഷയോടെ കാണുന്നു. ഫെഡ് റിസർവിന് സെപ്റ്റംബറിൽ കൂടുതൽ സൂക്ഷ്മതയോടെ മാത്രമേ നിരക്കുവർധന പരിഗണിക്കാനാവൂ എന്നതും വിപണിക്ക് അനുകൂലമാണ്.
കഴിഞ്ഞ ആഴ്ച 75 ബേസിസ് പോയിന്റ് വർധിപ്പിച്ച് 2.50 ശതമാനത്തിലേക്ക് എത്തിച്ച ഫെഡ് നിരക്ക് സെപ്റ്റംബറിൽ 0.50 ശതമാനവും പിന്നീട് 0.25 ശതമാനവും മാത്രമേ വർധിപ്പിച്ചേക്കൂ എന്നതും പിന്നീട് പണപ്പെരുപ്പം കുറയുന്ന മുറയ്ക്ക് ഫെഡ് നയങ്ങൾ വീണ്ടും കൂടുതൽ വിപണി സൗഹൃദമാകുമെന്നും പ്രതീക്ഷിക്കുന്നു. എങ്കിലും അമേരിക്കയുടെ പഴ്‌സനൽ കൺസംപ്‌ഷൻ എക്സ്പെൻഡിച്ചർ സൂചിക കഴിഞ്ഞ 40 വർഷത്തെ ഉയർന്ന നിരക്കിലേക്കു മുന്നേറിയത് പണപ്പെരുപ്പം ഇനിയും വർധിക്കുമെന്ന ധാരണ നൽകുന്നു.
∙ വിദേശ ഫണ്ടുകളുടെ വാങ്ങൽ
ഡോളറിന്റെ കുതിപ്പ് രൂപയുടെ വിനിമയമൂല്യം കുറച്ചതിനൊപ്പം, ഇന്ത്യൻ വിപണിയിലെ പുതിയ സാധ്യതകളുമാണ് വിദേശ ഫണ്ടുകളുടെ വിൽപന കുറയാൻ കാരണം എന്ന് കരുതുന്നു. ഉയർന്ന നിരക്കിൽ വിദേശഫണ്ടുകൾ ലാഭമെടുക്കാനുള്ള സാധ്യതയും പരിഗണിക്കണം.
∙ ഒപെക് യോഗം
ഓഗസ്റ്റ് മൂന്നിനു നടക്കുന്ന ഒപെക് പ്ലസ് യോഗം സെപ്റ്റംബറിലെ ക്രൂഡ് ഓയിൽ ഉൽപാദനത്തിൽ ചെറിയ വർധന മാത്രം വരുത്തിയേക്കാം. സൗദി അറേബ്യ എണ്ണ വില വർധിപ്പിച്ചേക്കാമെന്നും കരുതുന്നു. അമേരിക്കൻ റിഗ്ഗുകളുടെ എണ്ണം വർധിക്കുന്നതും, ചൈനയിലെ പുതിയ ഷെയ്ൽ എണ്ണ-ഗ്യാസ് ശേഖര കണ്ടുപിടുത്തവും ക്രൂഡ് ഓയിൽ വില നിയന്ത്രിച്ചേക്കാം.
സ്വർണം
മാന്ദ്യഭീഷണിയും ബോണ്ട് യീൽഡിന്റെ വീഴ്ചയും സ്വർണത്തിന് കഴിഞ്ഞ വാരം അനുകൂലമായി. 1766 ഡോളറിലെത്തിയ രാജ്യാന്തര സ്വർണവില 1800 ഡോളറിൽ വിൽപന സമ്മർദം പ്രതീക്ഷിക്കുന്നു.
English Summary : Share market analysis