യുവതി വീട് വിട്ടത് മോഡലിങ്ങിനെന്ന പേരിൽ; മുറിയിൽ ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉപകരണങ്ങളും
Mail This Article
പത്തനംതിട്ട∙ പന്തളത്ത് ഹോട്ടലില്‍ മുറിയെടുത്ത് മാരക ലഹരിമരുന്നായ എംഡിഎംഎ കച്ചവടം ചെയ്യുന്നതിനിടെ പിടിയിലായ യുവതി വീടുവിട്ടത് മോഡലിങ്ങിനെന്ന പേരിൽ. കൊല്ലം സ്വദേശിനി ഷാഹിന പള്ളിക്കല്‍ ആണ് മറ്റു നാലു പേർക്കൊപ്പം ശനിയാഴ്ച പിടിയിലായത്. അടൂര്‍ പറക്കോട് സ്വദേശി രാഹുല്‍ ആര്‍.നായർ (മോനായി), പെരിങ്ങനാട് സ്വദേശി ആര്യന്‍, പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണന്‍, കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍ എന്നിവരാണ് മറ്റു പ്രതികൾ. പ്രതികളെ റിമാന്‍ഡ് ചെയ്തു.
അടൂര്‍ കേന്ദ്രമാക്കി പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലായി കഞ്ചാവ് അടക്കം വില്‍പന നടത്തിയിരുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് രണ്ട് കാറുകളും ഒരു ബൈക്കും ഒൻപത് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും പിടികൂടി. വലിയതോതില്‍ ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉപകരണങ്ങളും ഹോട്ടൽ മുറിയിൽ സൂക്ഷിച്ചിരുന്നതായും കണ്ടെത്തി.
ജില്ലാ പൊലീസ് മേധാവിയുടെ ‘ഡാന്‍സാഫ്’ സംഘമാണ് പ്രതികളെ പിടികൂടിയത്. ഹോട്ടൽ മുറിയില്‍ നിന്ന് 154 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് ലഹരി മരുന്ന് എത്തിയിരുന്നത് എന്ന് പ്രതികള്‍ സമ്മതിച്ചു. ജാമ്യം കിട്ടുമെന്ന സാധ്യത കണക്കിലെടുത്ത് പത്ത് ഗ്രാമില്‍ താഴെ അളവില്‍ ലഹരിമരുന്ന് സൂക്ഷിക്കാനായിരുന്നു പദ്ധതി. സംശയം തോന്നാതിരിക്കാനാണ് ഷാഹിനയെ കൂടെക്കൂട്ടിയത്.
അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മുഖ്യപ്രതി രാഹുല്‍ ആര്‍.നായർ അടക്കം മൂന്ന് പ്രതികള്‍ സജീവ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് ആരോപണമുണ്ട്.
English Summary: Pandalam MDMA arrest - Follow up