തമിഴ് സിനിമാമേഖലയിലെ പ്രമുഖരെ നോട്ടമിട്ട് ഐടി വകുപ്പ്; 50 സ്ഥലങ്ങളിൽ റെയ്ഡ്
Mail This Article
ചെന്നൈ∙ തമിഴ് സിനിമാ വ്യവസായത്തിലേക്കു പണം മുടക്കുന്ന പ്രമുഖരെ കേന്ദ്രീകരിച്ച് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കലൈപുലി താണു, എസ്.ആർ. പ്രഭു, ജി.എൻ. അൻപുചെഴിയൻ, ജ്‍ഞാനവേൽ രാജ തുടങ്ങിയവരെയാണു റെയ്ഡിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ജി.എൻ. അൻപുചെഴിയന്റെ മധുരയിലെ 40 സ്ഥലങ്ങളിലും ചെന്നൈയിലെ 10 സ്ഥലങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. പുലർച്ചെ ആറുമണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്.
അൻപുചെഴിയന്റെ വീട്ടിലും മധുരയിലും ചെന്നൈയിലുമുള്ള ഗോപുരം സിനിമാ ഓഫിസുകളിലും റെയ്ഡ് നടക്കുന്നു. ഇതു മൂന്നാം തവണയാണ് അൻപുചെഴിയൻ ഐടി വകുപ്പിന്റെ റെയ്ഡിനു വിധേയനാകുന്നത്. നേരത്തേ 2020 ഫെബ്രുവരിയിൽ വിജയ് നായകനായ ബിഗില്‍ സിനിമയുടെ റിലീസിനു പിന്നാലെ അൻപുചെഴിയന്റെ ചെന്നൈയിലെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. അന്ന് 65 കോടി രൂപ അവിടെനിന്നു കണ്ടെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. വിജയ്‌യും നിർമാതാവ് കലാപതി അഗോരവും ആദായനികുതി വകുപ്പിന്റെ സ്കാനറിൽ പെട്ടിരുന്നു.
അതേസമയം, വന്‍തോതിൽ പണം കടം കൊടുക്കുന്ന അൻപുചെഴിയൻ കഴുത്തറപ്പൻ പലിശ വാങ്ങുന്നയാളാണെന്നാണ് റിപ്പോർട്ടുകൾ. 2017 നവംബറിൽ അശോക് കുമാറെന്ന നിർമാതാവ് ആത്മഹത്യ ചെയ്തതിനു പിന്നിൽ അൻപുചെഴിയനിൽനിന്നു കടംവാങ്ങിയ പണം തിരികെ നൽകാൻ കഴിയാത്തതിനാലാണെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
English Summary: Tax Raids On Big Names Linked To Tamil Film Industry