വ്യക്തിവിവര സുരക്ഷാ ബിൽ കേന്ദ്രസർക്കാർ പിൻവലിച്ചു; പുതിയ ബിൽ കൊണ്ടുവരും
Mail This Article
ന്യൂഡൽഹി ∙ ഏറെ ചർച്ചകൾക്കു വഴിവച്ച വ്യക്തിവിവര സുരക്ഷാ ബിൽ (പഴ്സനൽ ഡേറ്റ പ്രൊട്ടക്ഷൻ ബിൽ) കേന്ദ്ര സർക്കാർ പിൻവലിച്ചു. പകരം പുതിയ ബിൽ കൊണ്ടുവരും. ബിൽ പരിഗണിച്ച സംയുക്ത പാർലമെന്ററി സമിതി 81 ഭേദഗതികളും സമഗ്രമായ നിയമനിർമാണത്തിന് 12 ശുപാർശകളും മുന്നോട്ടുവച്ചിരുന്നു. ഇതു കണക്കിലെടുത്താണ് ബിൽ പിൻവലിച്ചത്.
ബിൽ പിൻവലിക്കാൻ ലോക്സഭ അനുമതി നൽകി. രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്ന സമഗ്രമായ പുതിയ നിയമം വരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബില്ലിലെ വ്യവസ്ഥകൾക്കെതിരെ പല വിമർശനങ്ങളും ഉയർന്നിരുന്നു. രാജ്യാന്തര ടെക് കമ്പനികളും ബിൽ സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തിയിരുന്നു.
സർക്കാർ ഏജൻസികൾക്കു വിവര സുരക്ഷയുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിബന്ധനകളിൽ ഇളവു നൽകുന്ന നിർദേശവും ഉൾപ്പെടുത്തിയാണ് സംയുക്ത പാർലമെന്ററി സമിതി അംഗീകാരം നൽകിയത്. സമിതിയിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ബിജു ജനതാദൾ എംപിമാർ ഇതിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
English Summary: Personal Data Protection Bill Withdrawn After 81 Amendments Proposed